ഇന്ത്യയിലെ യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ വലഞ്ഞ് ഉപയോക്താക്കൾ. ഇന്ന് രാവിലെ മുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ കഴിയാതെ, മണിക്കൂറുകളോളമാണ് ഉപയോക്താക്കൾക്ക് പ്രയാസം അനുഭവപ്പെട്ടത്. ഗൂഗ്ൾ പേ, പേ ടി എം, ഫോൺ പേ, എന്നീ ആപ്പുകളിലൂടെയുള്ള പണമിടപാടുകൾ നടക്കുന്നില്ല എന്നാണ് പരാതികൾ. നിലവിൽ ഭൂരിഭാഗം ജനങ്ങളും പണം കൈമാറ്റം ചെയ്യുന്നതിനായി പ്രധാനമായി ആശ്രയിക്കുന്നത് ഡിജിറ്റൽ പണമിടപാടിനെയാണ്. ഉച്ചയോടെ ഏകദേശം 1168 പരാതികൾ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം തടസ്സത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് യു.പി.ഐ ഇടപാടുകളിൽ പ്രശ്നങ്ങൾ നേരിടുന്നത്. രാജ്യത്തുടനീളമുള്ള വ്യക്തികളെയും ബിസിനസുകളെയുമെല്ലാം ഇത് ബാധിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് നാഷണൽ പേയ്മെന്റ് കോപ്പറേഷൻ (എൻ.പി.സി.ഐ) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. മാർച്ച് 26 ൽ ഗൂഗിൾ പേ, പേടിഎം എന്നീ യു.പി.ഐ ആപ്പുകളുടെ ഉപയോക്താക്കളിൽ ഇടപാടുകൾക്ക് തടസ്സം നേരിട്ടിരുന്നു. ഡൗൺഡിറ്റക്ടറിൽ 3000-ത്തിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉപയോക്താക്കൾക്ക് മണിക്കൂറുകളോളം സേവനം തടസ്സപ്പെടുകയും ചെയ്തു.



