Saturday, July 4, 2026
No menu items!
Homeവാർത്തകൾഇന്‍ഡോ പസഫിക് മിഷന്റെ ഭാഗമായി ജൂലൈ ആറുമുതൽ നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം

ഇന്‍ഡോ പസഫിക് മിഷന്റെ ഭാഗമായി ജൂലൈ ആറുമുതൽ നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം

ഡല്‍ഹി: ഇന്‍ഡോ പസഫിക് മിഷന്റെ ഭാഗമായി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായക ലക്ഷ്യങ്ങളുള്ള സന്ദര്‍ശന പരിപാടിക്കായി ജൂലൈ ആറിന് അദ്ദേഹം പുറപ്പെടും. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആറ് ദിവസത്തെ സന്ദര്‍ശന പട്ടികയില്‍ ഉള്ളത്. ഇതില്‍ ന്യൂസിലാന്‍ഡ് എന്ന രാജ്യം ആദ്യമായാണ് നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ഇന്‍ഡോ പസഫിക് മേഖലയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും വ്യാപാര ബന്ധം കൂടതല്‍ ശക്തമാക്കുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം.മൂന്ന് രാജ്യങ്ങളിലും സുപ്രധാനമായ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കാണ് പ്രധാനമന്ത്രി നേതൃത്വം നല്‍കുക. ഇന്ത്യന്‍ വംശജരും പ്രവാസികളുമായി 1.4 ലക്ഷം പേര്‍ ഇന്തോനേഷ്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഓസ്‌ട്രേലിയയിലാകട്ടെ പത്ത് ലക്ഷത്തോളമാണ് ഇന്ത്യക്കാരുള്ളത്. ന്യൂസിലന്‍ഡില്‍ മൂന്ന് ലക്ഷത്തില്‍ പരം പേരും ഉണ്ട്.

ഇന്തോനേഷ്യയിലെത്തുന്ന മോദി, യോഗ്യകാര്‍ത്ത നഗരത്തിലെ ചരിത്രപ്രസിദ്ധമായ പ്രംബനന്‍ ക്ഷേത്ര സമുച്ചയവും സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി ഇന്ത്യയും ഇന്തോനേഷ്യയും സഹകരിക്കും.2025 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പങ്കെടുത്തിരുന്നു. അന്ന് നടന്ന വിവിധ ഉഭയകക്ഷി സഹകരണ ചര്‍ച്ചകളുടെ തുടര്‍ച്ചയും പ്രധാന അജണ്ടയാണ്. ജൂലൈ അറ് മുതല്‍ എട്ട് വരെയാണ് സന്ദര്‍ശനം

തുടര്‍ന്ന് മെല്‍ബണില്‍ ജൂലൈ എട്ടിന് എത്തുന്ന അദ്ദേഹം മൂന്നാമത് ഇന്ത്യ ഓസ്‌ട്രേലിയ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. അതിനൊപ്പം മുന്‍നിര ഓസ്‌ട്രേലിയന്‍ കമ്പനികളുടെ പ്രതിനിധികളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മോദി എത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് എത്തുന്നത്. 2024 നവംബറില്‍ റിയോ ഡി ജനീറോയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ചേര്‍ന്ന് രണ്ടാം ഇന്ത്യ ഓസ്‌ട്രേലിയ വാര്‍ഷിക ഉച്ചകോടി നടത്തിയത്. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒരാളാണ് ഇന്ത്യ.ധാതുക്കള്‍, സൈബര്‍ സുരക്ഷ, വിതരണ ശൃംഖല, പ്രതിരോധശേഷി, നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഓസ്‌ട്രേലിയയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഉള്‍പ്പെടും.

ശേഷം ജൂലൈ പത്തിനാണ് ന്യൂസിലാന്‍ഡിലേക്ക് നരേന്ദ്രമോദി എത്തുക. നാല് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ന്യൂസിലാന്‍ഡ് സന്ദര്‍ശനമായിരിക്കും ഇത്. ഏപ്രിലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെയാണ് ഈ സന്ദര്‍ശനം നടക്കുന്നത്. ‘നാല് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കുന്നത് ഇതാദ്യമായതിനാല്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം ചരിത്ര പ്രാധാന്യമുള്ളതാണ്,’ എന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ജൂലൈ 11 ന് സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി പ്രധാനമന്തി മടങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments