മിയാമി: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കാബോ വെര്‍ദെയെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍. എക്സ്ട്രാ ടൈമിലാണ് കളിയുടെ വിധി നിര്‍ണയിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. അര്‍ജന്റീനയെ അക്ഷരാര്‍ഥത്തില്‍ വിറപ്പിക്കുന്ന പ്രകടനമാണ് കാബോ വെര്‍ദെ പുറത്തെടുത്തത്. അതുകൊണ്ട് തന്നെ അഭിമാനത്തോടെ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം.കളിയുടെ 29-ാം മിനിറ്റില്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59- ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. പിന്നാലെയാണ് 92 -ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103- ാം മിനിറ്റില്‍ സിഡ്നി ലോപസ് കബ്രാല്‍ കാബോ വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ 111 ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ വീണ്ടും അര്‍ജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തും പ്രകടിപ്പിച്ചാണ് ലോകചാംപ്യന്മാരെ കാബോ വെര്‍ദെ നേരിട്ടത്. നിശ്ചിത സമയത്ത് അര്‍ജന്റീന നടത്തിയ 14 ഗോള്‍ ശ്രമങ്ങള്‍ കാബോ വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധക്കരുത്തില്‍ നിഷ്ഫലമായി.29-ാം മിനിറ്റില്‍ കാബോ വെര്‍ദെ പ്രതിരോധനിരയുടെ മുകളിലൂടെ സാന്‍ഡ്രോ മാര്‍ട്ടിനെസ് നല്കിയ ചിപ്പ് പാസ് മുന്നോട്ട് കുതിക്കുന്നതിനിടെ കൃത്യതയോടെ വരുതിയിലാക്കിയ മെസി പന്ത് വലയുടെ മുകള്‍ത്തട്ടിലേക്ക് വകഞ്ഞിട്ടപ്പോള്‍ കാബോ വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ തീര്‍ത്തും നിസഹായനായിരുന്നു. ഈ ലോകകപ്പില്‍ മെസിയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ കിലിയന്‍ എംബപെയെ മറികടന്ന് മെസി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തില്‍ ഇതോടെ മെസ്സിക്ക് 20 ഗോളുകളായി

