ഡൽഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് സിജെപി സ്ഥാപകൻ. അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടുവെന്നും അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അതിനെ കഴിയുന്നില്ലെന്നും അഭിജിത് ദീപ്കെ അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവെച്ചത്. സിജെപിയുടെ ബാക്കപ്പ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ എടുത്തുകളഞ്ഞതായും അദ്ദേഹം പറഞ്ഞു.സോഷ്യൽമീഡിയയിൽ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സിജെപിയുടെ രണ്ട് ലക്ഷത്തിലധിം ഫോളോവേഴ്സുള്ള എക്സ് അക്കൗണ്ട് കേന്ദ്രം ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തുടങ്ങിയ കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടിൽ ഫോളോവേഴ്സിന്‍റെ എണ്ണം ലക്ഷം കവിഞ്ഞു. ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിക്കെട്ടാൻ ചിലര്‍ ശ്രമം നടത്തിയെന്നും മൂന്നു തവണ അക്കൗണ്ട് പൂട്ടിക്കാനുള്ള ശ്രമം നടന്നുവെന്നും സിജെപി ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയായിരുന്നു സിജെപിയുടെ അക്കൗണ്ട്. ഇതിന് പിന്നാലെയാണ് ഹാക്ക് ചെയ്തിരിക്കുന്നത്. 21 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പട്ടത്.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി.കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവര്‍ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നായിരുന്നു പരാമര്‍ശം. ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുന്ന പ്രാണിയാണ് പാറ്റയെന്നും അതുകൊണ്ട് അതിനെ പ്രതീകമാക്കിയതെന്നും സൃഷ്ടാക്കൾ ചൂണ്ടിക്കാട്ടുന്നു. കോക്രോച്ച് പാര്‍ട്ടി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ട്രെൻഡുകളിൽ ഒന്നായി മാറി,ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിനാളുകളെയാണ് ആകര്‍ഷിച്ചത്



