ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ കാര്യക്ഷമമാകുന്നതോടെ വരും വർഷങ്ങളിൽ കോർപ്പറേറ്റ് മേഖലയിൽ വലിയ തൊഴിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ആഗോള സൈബർ സെക്യൂരിറ്റി ഭീമനായ പാലോ ആൾട്ടോ നെറ്റ്വർക്ക്സ് സിഇഒ നികേഷ് അറോറ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയിലെ മാർക്കറ്റിങ്, ഫിനാൻസ്, എച്ച്ആർ വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണം പകുതിയായി ചുരുക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ വ്യക്തമാക്കി. അടുത്തിടെ പങ്കെടുത്ത ഒരു പോഡ്കാസ്റ്റിലാണ് അദ്ദേഹം തന്റെ ഭാവി പദ്ധതികളെക്കുറിച്ച് മനസ് തുറന്നത്.തന്റെ കണക്കുകൂട്ടൽ അനുസരിച്ച്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനികളിലെ ജനറൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയും. മാർക്കറ്റിങ്, ഫിനാൻസ്, എച്ച്ആർ തുടങ്ങിയ മേഖലകളിലാണ് ഇത് സംഭവിക്കുകയെന്നും നികേഷ് അറോറ പറഞ്ഞു.ഈ മേഖലകളിൽ ഭൂരിഭാഗവും പ്രോസസ് മാനേജ്മെന്റ് അടിസ്ഥാനമാക്കിയുള്ളതാണെന്നും, ഭാവിയിലെ കൂടുതൽ മികച്ച എഐ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇവയെ കൂടുതൽ ബുദ്ധിപരമായി നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പാലോ ആൾട്ടോ നെറ്റ്വർക്ക്സിന്റെ മാർക്കറ്റിങ് വിഭാഗത്തിൽ മാത്രം 600-ഓളം ജീവനക്കാരുണ്ട്.നിലവിലുള്ള സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകളുടെ സ്ഥാനം ഇനി സ്വയം തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള ഐഐ ആപ്ലിക്കേഷനുകൾ കീഴടക്കുമെന്ന് നികേഷ് അറോറ അഭിപ്രായപ്പെടുന്നു. ഗൂഗിളിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റിയിരുന്ന ജീവനക്കാരനായിരുന്ന നികേഷ് അറോറ.നിലവിലെ സോഫ്റ്റ്വെയർ ആൻഡ് സർവീസ് ആപ്ലിക്കേഷനുകൾക്ക് സ്വന്തമായി അഭിപ്രായങ്ങളില്ല. എന്നാൽ ഭാവിയിലെ ഐഐ ആപ്ലിക്കേഷനുകൾക്ക് കൃത്യമായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കും. ഇത് പ്രവർത്തനരീതികളിൽ വലിയൊരു മാറ്റത്തിന് വഴിതുറക്കും. ഒരു മാർക്കറ്റിങ് കോപ്പി പരിശോധിച്ച ശേഷം അതിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനും, ബ്രാൻഡിന്റെ ശൈലിക്ക് അനുയോജ്യമായ മാറ്റങ്ങൾ നിർദേശിക്കാനും ഇത്തരം അഡ്വാൻസ്ഡ് ഐഐ അസിസ്റ്റന്റുകൾക്ക് സാധിക്കും. ഇത് ശരാശരി ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും, അതിനാൽ തന്നെ വലിയൊരു വിഭാഗം ജീവനക്കാരുടെ ആവശ്യം ഭാവിയിൽ വരില്ലെന്നും അറോറ പറഞ്ഞു.ഐഐ വിപ്ലവം ശക്തമാകുമ്പോഴും ചില മേഖലകളിൽ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് നികേഷ് അറോറ പ്രവചിക്കുന്നത്. ടെക്നിക്കൽ & സെയിൽസ് മേഖലയിൽ അവസരങ്ങൾ വർധിക്കും. ഉത്പന്നങ്ങൾ മികച്ചതാണെങ്കിൽ അവ ലോകമെമ്പാടും എത്തിക്കാൻ കൂടുതൽ ആളുകൾ ആവശ്യമായി വരും. എഐ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് വൻ ഡിമാൻഡായിരിക്കും.നിലവിൽ 90 ശതമാനം ജീവനക്കാരും ഐഐ സാങ്കേതികവിദ്യകളിൽ കൃത്യമായ പരിജ്ഞാനമില്ലാത്തവരാണ്. ഈ സാഹചര്യത്തിൽ ആളുകൾ സ്വയം എഐ പഠിച്ചെടുക്കാൻ തയ്യാറാകണം. നമ്മൾ വീണ്ടുമൊരു ഡാർവീനിയൻ കാലഘട്ടത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ആരാണ് ഏറ്റവും മികച്ചതെന്ന് സ്വയം തെളിയിക്കേണ്ടി വരും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെറ്റ, ആമസോൺ, ഒറാക്കിൾ, കോഗ്നിസെന്റ് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളെല്ലാം എഐ പുനഃക്രമീകരണത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാലോ ആൾട്ടോ സിഇഒയുടെ പുതിയ പ്രസ്താവന പുറത്തുവരുന്നത്

