ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്. ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കും. പ്രതിഷേധത്തിന്റെ ഭാഗമായി വൻ സുരക്ഷാ സന്നാഹമാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്.മാറ്റം അനിവാര്യമാണെന്ന് മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സിപിഐയുടെ പ്രതിഷേധം. മോദി ഭരണത്തിന് കീഴിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കെതിരെ സിപിഐ ശബ്ദമുയർത്തും. ഡൽഹി രാംലീലാ മൈതാനിയിൽ രാവിലെ 11 മണിക്കാണ് പൊതുയോഗം. പ്രതിഷേധ സംഗമത്തിൽ സിപിഐ ദേശീയ നേതാക്കളും സംസ്ഥാന പ്രതിനിധികളും പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം പ്രവർത്തകരാണ് രാംലീല മൈതാനിയിൽ ഒത്തുചേരുക..കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ സിപിഐ മാറ്റം ആവശ്യപ്പെടും. വനിതാ സംവരണം നടപ്പിലാക്കണമെന്നും തൊഴിലില്ലായ്മയും വിലക്കയവും തടയണമെന്നും സിപിഐ ആവശ്യപ്പെടും. പ്രതിഷേധത്തിന്റെ ഭാഗമായി കനത്ത സുരക്ഷയിലാണ് രാജ്യ തലസ്ഥാനം. പ്രതിഷേധ വേദിക്ക് സമീപം മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പ്രത്യേക സിസിടിവിയിലൂടെ പ്രതിഷേധത്തെ നിരീക്ഷിക്കാനാണ് പൊലീസ് നീക്കം. പ്രതിഷേധത്തിനായി പ്രവർത്തകർ ബുക്ക് ചെയ്തിരുന്ന ട്രെയിൻ റെയിൽവേ മന്ത്രാലയം നേരത്തെ റദ്ദാക്കിയിരുന്നു. യുപിയിൽ സിപിഎ നേതാക്കളെ തടഞ്ഞുവെച്ച സംഭവത്തിലും പ്രതിഷേധം കനക്കും.

