തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾ ഇന്ന് അവസാനിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നോട്ടീസ് നൽകിയ മുഴുവൻ ആളുകളുടെയും ഹിയറിങ് പൂർത്തിയായി. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ 122 മണ്ഡലങ്ങളിലും ഹിയറിങ് 100 ശതമാനമായി. കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം 36,89,057 പേർക്ക് ഹിയറിങ് നോട്ടീസ് അയച്ചു. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരിൽ ഹിയറിങ്ങിന് ശേഷം വിവിധ കാരണങ്ങളാൽ 39,297 പേർ പുറത്തായി. 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതിനിടെ, കാസർകോട് മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനായി ബിജെപി ഫോം-7 ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നു. പൗരത്വം പോലും ചോദ്യം ചെയ്താണ് ബിജെപി വ്യാജ പരാതി നൽകുന്നതെന്നാണ് ആരോപണം. ഇതിന് ചില ഉദ്യോഗസ്ഥർ ബിജെപിയെ സഹായിക്കുന്നതായും ആരോപണം.



