വാഷിങ്ടൺ: അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രെയ്‌ന് ഒരാഴ്ചത്തെ സമയപരിധി നൽകി യു.എസ്. പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. നവംബർ 27-നകം പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന ചർച്ചകൾക്ക് യുക്രെയ്‌നുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതായി യു.എസ്. വ്യക്തമാക്കുന്നു.
യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതി നവംബർ 27-നുള്ളിൽ യുക്രെയ്ൻ അംഗീകരിക്കണമെന്നാണ് ട്രംപിൻ്റെ നിലപാട്. യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കി പദ്ധതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌ൻ്റെ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ദീർഘകാലമായുള്ള പല ആവശ്യങ്ങളും യു.എസ്. പദ്ധതിയിൽ അടങ്ങിയിട്ടുണ്ട്.
അമേരിക്കയുടെ നിർദ്ദേശങ്ങൾക്ക് റഷ്യൻ പ്രസിഡൻ്റ് പുടിൻ പൂർണ്ണ പിന്തുണയാണ് നൽകുന്നത്. യു.എസ്. നിർദ്ദേശങ്ങളെ പുടിൻ “അന്തിമ സമാധാന കരാറിൻ്റെ അടിസ്ഥാനം” എന്നാണ് വിശേഷിപ്പിച്ചത്. ട്രംപിനെ പ്രകോപിപ്പിക്കാതിരിക്കാൻ വളരെ ശ്രദ്ധയോടെയാണ് യുക്രെയ്ൻ പ്രതികരിച്ചത്. അമേരിക്കയുമായും യൂറോപ്പുമായും ചർച്ചകൾ തുടരുകയാണെന്ന് സെലെൻസ്‌കി വ്യക്തമാക്കി. രാജ്യത്തിൻ്റെ താൽപര്യങ്ങൾക്കാണ് പ്രധാന്യം നൽകുന്നതെന്നാണ് ഈ വിഷയത്തിൽ സെലെൻസ്‌കി പ്രതികരിച്ചത്



