യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും. ഇന്ന് വൈകുന്നേരത്തോടെ പീഡാനുഭവ വാരാചരണത്തിന് തുടക്കമാവും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.
സഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിൻ്റെ പ്രവേശന കവാടമാണ് ഓശനപ്പെരുന്നാൾ. നൂറുകണക്കിന് ജനങ്ങളുടെ ആദരവ് ഏറ്റുവാങ്ങി യേശു ജറുശലേം ദേവാലയത്തിൽ പ്രവേശിച്ചത് കണ്ട് അസൂയ പൂണ്ടവർ അവനെ കൊല്ലുവാൻ തീരുമാനിക്കുകയായിരുന്നു. ദേവാലയങ്ങൾ ഇന്ന് കുരുത്തോല പ്രദക്ഷിണവും ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും നടക്കും
പാളയം സെന്‍റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലില്‍ ശുശ്രൂഷകള്‍ക്ക് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നേതൃത്വം നല്‍കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മാതൃദേവാലയമായ കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഓശാന മുതൽ ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
കോട്ടയം മണർകാട് സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഓശാനയ്ക്കും ദുഃഖവെള്ളി ശുശ്രൂഷകൾക്കും യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമ്മികത്വം വഹിക്കും.
ചങ്ങനാശ്ശേരി സെൻ്റ്.മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ശുശുഷകളിൽ മുഖ്യ കാർമികനാവും
തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ഓശാന ശുശ്രൂഷകള്‍ക്ക് കർദ്ദിനാള്‍ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം നല്‍കും.



