ന്യൂഡൽഹി: ട്രംപിന്റെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ രണ്ടാം ദിനത്തിൽ പ്രതിസന്ധിയിൽ. കരാർ ലംഘിച്ച് ഇരുപക്ഷവും പരസ്പരം ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നയതന്ത്ര നീക്കങ്ങൾക്കിടയിലും യുദ്ധക്കളത്തിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്.ശനിയാഴ്ച പുലർച്ചെ മുതൽ മുന്നണിയിൽ ഇരുന്നൂറിലധികം ഏറ്റുമുട്ടലുകൾ നടന്നതായും റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും ഉക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു.റഷ്യ വലിയ തോതിലുള്ള മിസൈൽ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും തങ്ങൾ മുന്നേറുന്ന പ്രദേശങ്ങളിൽ ആക്രമണം തുടരുകയാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യൻ സൈന്യം വെടിനിർത്തൽ പാലിക്കുന്നില്ലെന്നും ഉക്രെയ്ൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം വൈകുന്നേരത്തെ പ്രസംഗത്തിൽ വ്യക്തമാക്കി.
പരസ്പരം പഴിചാരി റഷ്യയും യുക്രെയ്നുംയുക്രെയ്ൻ വെടിനിർത്തൽ ലംഘിക്കുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും ആരോപിച്ചു. കഴിഞ്ഞ ദിവസം 57 യുക്രേനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും യുദ്ധക്കളത്തിൽ തങ്ങൾ തക്കതായ മറുപടി നൽകുന്നുണ്ടെന്നും റഷ്യ അറിയിച്ചു. കരാറിന്റെ ഭാഗമായി ഇരുഭാഗത്തുനിന്നും 1,000 തടവുകാരെ വീതം കൈമാറാൻ നിശ്ചയിച്ചിരുന്ന കാര്യത്തിൽ അമേരിക്കയുടെ ഉറപ്പ് പ്രതീക്ഷിക്കുന്നതായി സെലൻസ്‌കി പറഞ്ഞു.യുക്രെയ്നിൽ നാശനഷ്ടങ്ങൾസപ്പോർഷ്യ, ഡിനിപ്രോപെട്രോവ്സ്ക്, ഖേഴ്സൺ മേഖലകളിൽ റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഓരോ വ്യക്തികൾ വീതം കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ഖാർക്കീവ് മേഖലയിൽ എട്ട് പേർക്കും ഖേഴ്സണിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്കും പരിക്കേറ്റു. ഡിനിപ്രോപെട്രോവ്സ്കിൽ ഒരു റെസ്ക്യൂ വാഹനത്തിന് നേരെ നടന്ന ആക്രമണത്തിൽ 23 വയസ്സുള്ള ഡ്രൈവർക്ക് പരിക്കേറ്റു. ഉക്രെയ്നിലേക്ക് 27 ഡ്രോണുകൾ റഷ്യ വിക്ഷേപിച്ചുവെങ്കിലും അവയെല്ലാം വെടിവെച്ചിട്ടതായി കീവ് അറിയിച്ചു.നയതന്ത്ര നീക്കങ്ങൾ തുടരുന്നുകിഴക്കൻ യുക്രെയ്നിലെ ഡൊണെസ്ക് പ്രദേശം വിട്ടുകൊടുക്കണമെന്ന റഷ്യയുടെ ആവശ്യത്തിൽ ചർച്ചകൾ നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. സപ്പോർഷ്യ ആണവനിലയത്തിന്റെ നിയന്ത്രണത്തെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിൽ തർക്കം തുടരുന്നു.
യുദ്ധം അവസാനിക്കാറായി എന്ന് വ്‌ളാഡിമിർ പുടിൻ സൂചിപ്പിച്ചെങ്കിലും സമാധാനം ഇനിയും ഒരുപാട് അകലെയാണെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത്.അമേരിക്കൻ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ചർച്ചകൾക്കായി ഉടൻ മോസ്കോ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മിയാമിയിൽ വെച്ച് ഇരുവരും യുക്രെയ്ൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ ഏകോപിപ്പിക്കാൻ മുൻ ജർമ്മൻ ചാൻസലർ ഗെർഹാർഡ് ഷ്രോഡറെ നിയോഗിക്കണമെന്ന പുടിന്റെ നിർദ്ദേശം ജർമ്മനി തള്ളിക്കളഞ്ഞു.



