ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ രാജ്യ വ്യാപക പ്രതിഷേധം ഇന്ന് ദില്ലി ജന്തർ മന്തറിൽ നടക്കും. ‘ പ്രധാൻ ഗോ ബാക്ക് ‘ കാമ്പയിന് തുടക്കം കുറിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി. വിദ്യാർഥികളും രക്ഷിതാക്കളും കർഷകരും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ഉൾപ്പെടെ നിരവധി പേർ സമരത്തിൽ പങ്കാളികളായേക്കും.കഴിഞ്ഞ ജൂൺ 20 മുതൽ സിജെപി പ്രതിഷേധം ജന്തർ മന്ദറിൽ നടക്കുകയാണ്. പ്രതിഷേധത്തിൽ വിദ്യാർത്ഥികളും അണിനിരക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ വാർത്താ സമ്മേളനത്തിൽ ആഹ്വാനം ചെയ്തിരുന്നു. പ്രശസ്ത സാമൂഹിക – പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും ഞായറാഴ്ച മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും
നീറ്റ് പരീക്ഷാ അട്ടിമറികളെ തുടർന്ന് രാജ്യത്ത് 20 വിദ്യാർത്ഥികളാണ് ഇതുവരെ ആത്മഹത്യ ചെയ്തതെന്നും വിദ്യാർത്ഥികളുടെ ജീവൻ വെച്ച് കളിക്കുന്ന മന്ത്രി ഉടൻ രാജിവെക്കണമെന്നുമാണ് സിജെപിയുടെ പ്രഥമ ആവശ്യം. അതിന് തയ്യാറായില്ലെങ്കിൽ നരേന്ദ്ര മോദി ഒരു അപ്രാപ്തനായ പ്രധാനമന്ത്രിയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്നും അഭിജിത് ദിപ്കെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും സിജെപി മുന്നോട്ട് വയ്ക്കുന്നുണ്ട്

