വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാധ്യതകൾ വർധിപ്പിച്ചുകൊണ്ട് ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കരാറിൽ ഒപ്പ് വെക്കാതെ ഇറാന് മുന്നിൽ വേറെ വഴിയില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന് മേൽ സമ്പൂർണ വിജയമാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.അതിനിടെ, യുദ്ധം പുനരാരംഭിക്കുമെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ ഭീഷണിക്ക് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാന്റെ വിവിധ ഭാഗങ്ങളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കി . 24 മണിക്കൂറിനിടെ 6500 ടൺ സ്ഫോടക വസ്തുക്കളും ആയുധങ്ങളും അമേരിക്ക ഇസ്രായേലിൽ എത്തിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. ആക്രമണ പദ്ധതി സംബന്ധിച്ച പ്ലാൻ വിലയിരുത്താൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവി ട്രംപുമായി കൂടിക്കാഴ്ച നടത്തി.അതേസമയം, ഇറാൻ, ഇറാഖ്, ലെബനാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഉടൻ മടങ്ങാൻ യുഎഇ പൗരന്മാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്ക് യുഎഇ സ്വദേശികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. അതിനിടെ, നാവിക ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഇറാൻ. ഏപ്രിൽ 13നാണ് അമേരിക്ക ഇറാനെതിരെ ശക്തമായ നാവിക ഉപരോധം ആരംഭിച്ചത്. നിലവിലെ സംഘർഷങ്ങൾ അവസാനിക്കണണെങ്കിൽ അമേരിക്ക ഈ ഉപരോധം പിൻവലിക്കണമെന്നാണ് ഇറാന്റെ പ്രധാന നിബന്ധന.



