ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. സ്ഫോടന പദ്ധതിയാണെന്നാണ് രഹസ്യ അന്വേഷണ ഏജൻസികളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഇടങ്ങളിൽ ഉദോഗ്യസ്ഥർ പരിശോധന ശക്തമാക്കി. ചാവേർ ആക്രമണത്തിനും ഐഇഡി സ്ഫോടനങ്ങൾക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിലുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡൽഹി ബിജെപി ആസ്ഥാനത്തിനും സുരക്ഷാ വർധിപ്പിച്ചു. കേന്ദ്ര നേതാക്കളുടെ സന്ദർശനം കണക്കിലെടുത്താണ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചത്.സർക്കാർ കെട്ടിടങ്ങൾ, രാഷ്ട്രീയ പാർട്ടി ഓഫീസുകൾ, തിരക്കേറിയ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കർശന പരിശോധന തുടരുകയാണ്. മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ സുരക്ഷാ സേനയുടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അജ്ഞാത വസ്തുക്കൾ, സംശയാസ്പദമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, വ്യക്തികളുടെ അസ്വാഭാവിക നീക്കങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കാൻ പൊലീസിനും സുരക്ഷാ സേനയ്ക്കും നിർദേശം നൽകി. വിവിധ ഇടങ്ങളിൽ സ്ഫോടക വസ്തുക്കൾക്കായി ഡോഗ് സ്ക്വാഡും മറ്റ് സുരക്ഷാ വിഭാഗങ്ങളും പരിശോധന നടത്തുന്നുണ്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഡൽഹിയിലും ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.



