ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സാമൂഹ്യപ്രവർത്തകൻ അണ്ണാ ഹസാരെ. സർക്കാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തണമെന്നും മന്ത്രിയുടെ രാജി ശക്തമായ സന്ദേശം നൽകുമെന്നും അണ്ണാ ഹസാരെ കത്തിൽ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ രാജി വാങ്ങുന്നത് സർക്കാരിനെ ദുർബലപ്പെടുത്തില്ലെന്നും മറിച്ച് മറ്റ് മന്ത്രിമാർക്ക് ഉത്തരവാദിത്തത്തെക്കുറിച്ച് ശക്തമായ സന്ദേശം നൽകുമെന്നും അണ്ണാ ഹസാരെ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പേരെടുത്ത് പറയാതെ ആണ് അണ്ണാ ഹസാരെയുടെ കത്ത്.മന്ത്രിയുടെ രാജി വാങ്ങിയാൽ സർക്കാരിന് അധികാരം നഷ്ടപ്പെടില്ല. പകരം, തങ്ങളുടെ വകുപ്പുകളുടെ ചുമതലകൾ കൃത്യമായി നിർവഹിച്ചില്ലെങ്കിൽ തങ്ങൾക്കും സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്ന വ്യക്തമായ സന്ദേശം അത് മറ്റ് മന്ത്രിമാർക്ക് നൽകും. ഇത് സർക്കാരിന്റെ പ്രവർത്തനം കൂടുതൽ ഉത്തരവാദിത്തമുള്ളതും ഫലപ്രദവുമാക്കുമെന്നും അണ്ണാ ഹസാരെ കത്തിൽ വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ നടന്ന പൊലീസ് നടപടിക്കെതിരെയും അണ്ണാ ഹസാരെ കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് അമിതമായ ബലപ്രയോഗം ഒഴിവാക്കേണ്ടതുണ്ടെന്നും അണ്ണാ ഹസാരെ പറഞ്ഞു.ഗാന്ധിയൻ തത്വങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായി, സർക്കാർ സമരക്കാരുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുകയും വിശ്വാസം വളർത്തുകയും ചർച്ചകളിലൂടെ ഭിന്നതകൾ പരിഹരിക്കുകയും വേണം. ക്രമക്കേടുകളോ അഴിമതികളോ വെളിച്ചത്തു വരുമ്പോഴെല്ലാം അതിന്റെ ഉത്തരവാദിത്തം താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെമേൽ മാത്രം കെട്ടിവെക്കാറാണ് പതിവെന്നും നല്ല കാര്യങ്ങളുടെ ക്രെഡിറ്റ് സർക്കാർ ഏറ്റെടുക്കാറുണ്ടെന്നും അണ്ണാ ഹസാരെ കത്തിലെഴുതി

