ബംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. മുഖ്യമന്ത്രി പദവിയിൽ നിന്നും രാജിവച്ച സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഹൈക്കമാന്റുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. മന്ത്രിസഭാ രൂപീകരണമായിരുന്നു ചർച്ചയുടെ മുഖ്യ അജണ്ട.സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര , വിശ്വസ്തനായ സന്തോഷ് ലാഡ എന്നിവർക്ക് മികച്ച വകുപ്പുകളിൽ മന്ത്രിസഭാ പ്രവേശനം ഉറപ്പിക്കാൻ കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ,രാഹുൽഗാന്ധി കെ.സി വേണുഗോപാൽ എന്നിവരുമായിട്ടാണ് സിദ്ധരാമയ്യ ഇന്നലെ ചർച്ച നടത്തിയത്. രാജ്യസഭയിലേക്ക് സിദ്ധരാമയ്യ എത്തണം എന്ന ആവശ്യമാണ് മൂന്നു നേതാക്കളും ഉന്നയിച്ചത്. ഇന്ന് ബംഗളൂരിൽ വൈകിട്ട് നാല് മണിക്ക് ചേരുന്ന യോഗത്തിൽ ഡി.കെ ശിവകുമാറിന്റെ സഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. 135 എംഎൽഎ മാരിൽ 108 പേരും സിദ്ധരാമയ്യയോടൊപ്പമാണ് . 27 എംഎൽഎ മാരുടെ പിന്തുണ മാത്രമാണ് ഡികെ ശിവകുമാറിന് ഇന്നലെ വരെ ഉണ്ടായിരുന്നത്. കേരള മോഡൽ മുഖ്യമന്ത്രി തെരെഞ്ഞെടുപ്പ് കർണാടകയിലും നടത്തുന്നതിൽ ചില ലക്ഷ്യങ്ങൾ ഹൈക്കമാൻഡ് മുന്നിൽ കാണുന്നുണ്ട് . നിയമസഭാ തെരെഞ്ഞെടുപ്പ് കർണാടകയിൽ 2028 ലാണ് ഇനി നടക്കേണ്ടത്. 80 വയസുകാരനായ സിദ്ധരാമയ്യയുമായി തെരെഞ്ഞെടുപ്പ് നേരിടുന്നതിനേക്കാൾ 14 വയസ് കുറവുള്ള ഡി.കെ നയിക്കട്ടെ എന്നാണ് കണക്കു കൂട്ടൽ. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റയ്ക്ക് ഭരണം പിടിച്ചത് കർണാടകയിൽ മാത്രമാണ്. അടുത്ത തെരെഞ്ഞെടുപ്പിൽ ബിജെപിയെ ഭരണത്തിൽ നിന്നും പുറത്ത് നിർത്താൻ മികച്ച തെരെഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ ഡി.കെയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് കോൺഗ്രസ് നയം. എം.ബി പാട്ടീൽ ,ജി. പരമേശ്വര എന്നിവർ ഡി.കെ മന്ത്രിസഭയിലും ഉണ്ടാകുമെന്നാണ് സൂചന



