ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദരുണമായ അപകടത്തിൽ അഞ്ച് മരണം. ഡസൻ കണക്കിന് യാത്രക്കാർക്ക് പരിക്കേറ്റു. തകർന്ന ബോഗികൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രി വൈകി ജക്കാർത്തക്ക് സമീപമുള്ള ബെകാസി റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. ബെകാസിയിലെ ലെവൽ ക്രോസിങിൽ ഒരു ടാക്സി കമ്മ്യൂട്ടർ ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടങ്ങളുടെ തുടക്കം. ടാക്സി ഇടിച്ചതിനെ തുടർന്ന് ട്രാക്കിൽ കുടുങ്ങിയ കമ്മ്യൂട്ടർ ട്രെയിനിലേക്ക് അതിവേഗ ദീർഘദൂര ട്രെയിനായ ‘ആർഗോ ബ്രോമോ ആങ്ഗ്രെക്’ ഇടിച്ചു കയറുകയായിരുന്നു. ജക്കാർത്തയിൽ നിന്ന് സികരങ്ങിലേക്കുള്ള കമ്മ്യൂട്ടർ ലൈൻ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.ഒരു നഗര കേന്ദ്രത്തെയും അതിന്റെ ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ സർവിസിനെയാണ് കമ്മ്യൂട്ടർ ലൈൻ ട്രെയിൻ എന്ന് വിളിക്കുന്നത്. അപകടത്തെത്തുടർന്ന് തകർന്നടിഞ്ഞ ബോഗികൾ മുറിച്ചുമാറ്റിയാണ് യാത്രക്കാരെ പുറത്തെടുക്കുന്നത്.ബോഗികൾ സാരമായി തകർന്നതും സ്ഥലപരിമിതിയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി മേധാവി മുഹമ്മദ് സയാഫി വ്യക്തമാക്കി.ആംഗിൾ ഗ്രൈൻഡറുകൾ ഉപയോഗിച്ച് ലോഹചട്ടക്കൂടുകൾ മുറിച്ചാണ് കുടുങ്ങിക്കിടക്കുന്നവരെ മോചിപ്പിക്കുന്നത്.അപകടത്തിൽ പരിക്കേറ്റ 79 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണെന്ന് റെയിൽവേ ഓപ്പറേറ്ററായ കെ.എ.ഐ വക്താവ് ആനി പുർബ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. ഇന്തോനേഷ്യയിലെ റെയിൽ ശൃംഖലയിൽ സുരക്ഷാ വീഴ്ചകൾ പതിവാകുകയാണ്. 2010-ൽ സമാനമായ അപകടത്തിൽ 36 പേർ മരണപ്പെിട്ടിരുന്നു. 2015ൽ, വെസ്റ്റ് ജാവയിലെ കാവൽക്കാരനില്ലാത്ത ക്രോസിങിൽ പാസഞ്ചർ ട്രെയിൻ മിനിബസിൽ ഇടിച്ച് 18 പേരുടെ ജീവൻ പൊലിയുകയും ചെയ്തിരുന്നു. നിലവിലെ സംഭവത്തിൽ ഗതാഗത മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



