കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിച്ച പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ (കെ.പി.പി.എൽ) ജീവനക്കാർക്ക് അർഹമായ ബോണസ് നൽകണമെന്ന് സി.ഐ.ടി.യു നേതൃത്വം ആവശ്യപ്പെട്ടു.കെ.പി.പി.എല്ലിൽ നിലവിൽ 147 സ്ഥിരം തൊഴിലാളികളാണുള്ളത്. ഇതിൽ 90 ശതമാനത്തോളം ജീവനക്കാരും പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട് പ്രകാരം ബോണസിന് അർഹരാണെന്ന് സി.ഐ.ടി.യു ചൂണ്ടിക്കാട്ടി. അർഹരായ തൊഴിലാളികൾക്ക് നിയമാനുസൃതമായി ലഭിക്കേണ്ട ബോണസ് നൽകുന്നതിന് പകരം വളരെ തുച്ഛമായ തുക നൽകി വിഷയം അവസാനിപ്പിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് യൂണിയൻ ആരോപിച്ചു.ബോണസ് സംബന്ധിച്ച ചർച്ചയിൽ 9,000 രൂപയിൽ നിന്നാണ് മാനേജ്മെന്റ് ചർച്ച ആരംഭിച്ചത്. തുടർന്ന് പരമാവധി 10,500 രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന സർക്കാർ നിർദേശം ഉണ്ടെന്നും അതിൽ കൂടുതൽ നൽകാൻ സാധിക്കില്ലെന്നും മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയതായി സി.ഐ.ടി.യു നേതൃത്വം പറഞ്ഞു.ബോണസ് ആക്ട് പ്രകാരം അർഹതയുള്ള ജീവനക്കാർക്ക് നിയമാനുസൃതമായ ബോണസ് നൽകുകയും, അതിന് പുറത്തുള്ള ജീവനക്കാർക്ക് അതിൽ കുറയാത്ത തുക എക്സ്‌ഗ്രേഷ്യയായി നൽകുകയും ചെയ്യാവുന്ന സാഹചര്യം നിലവിൽ ഉണ്ട്, മികച്ച ഉത്പാദനവും വിറ്റു വരവും കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി കൈവരിച്ചു . തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം നൽകിയാൽ ഒരു മാസത്തെ ശമ്പളത്തിനു അടുത്തുള്ള തുക ബോണസ് നൽകേണ്ടി വരും . ഇത് നിഷേധിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി.ഐ.ടി.യു ആരോപിച്ചു.കെ.പി.പി.എൽ ജീവനക്കാരുടെ അധ്വാനവും സ്ഥാപനത്തിന്റെ പുനരുജ്ജീവനത്തിൽ അവർ വഹിച്ച പങ്കും പരിഗണിച്ച് അർഹമായ ബോണസ് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് അർഹമായ ബോണസ് നൽകാൻ തയ്യാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് കമ്പനിയിലെ സി.ഐ.ടി.യു നേതൃത്വം അറിയിച്ചു
.

