ന്യൂഡൽഹി: അടുത്ത സിബിഐ (CBI) മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പക്ഷപാതപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിയോജനക്കുറിപ്പ് നൽകി. തിരഞ്ഞെടുപ്പ് പ്രക്രിയ ഒരു പ്രഹസനമാണെന്നും തന്റെ ഭരണഘടനാപരമായ പങ്കിനെ വെറും “റബ്ബർ സ്റ്റാമ്പ്” നിലവാരത്തിലേക്ക് ചുരുക്കിയെന്നും അദ്ദേഹം ആരോപിച്ചു.”പക്ഷപാതപരമായ ഒരു പ്രക്രിയയിൽ പങ്കുചേർന്നുകൊണ്ട് എനിക്ക് എന്റെ ഭരണഘടനാപരമായ കടമകളിൽ നിന്ന് പിന്മാറാൻ കഴിയില്ല,” വിയോജനക്കുറിപ്പ് എക്സിൽ പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി കുറിച്ചു.നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി മെയ് 24-ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ, പിൻഗാമിയെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് രാഹുലിന്റെ പ്രതികരണം.
പ്രധാനമന്ത്രിക്ക് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, രാഹുൽ ഗാന്ധി എന്നിവരാണ് സമിതിയിലുള്ളത്.രാഷ്ട്രീയ എതിരാളികളെയും മാധ്യമപ്രവർത്തകരെയും വിമർശകരെയും ലക്ഷ്യമിടാൻ മോദി സർക്കാർ സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ തനിക്ക് നിഷേധിച്ചതായും അദ്ദേഹം പറഞ്ഞു.”സ്ഥാപനങ്ങളെ പിടിച്ചെടുക്കുന്നത് തടയാനാണ് പ്രതിപക്ഷ നേതാവിനെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിർഭാഗ്യവശാൽ, ഈ പ്രക്രിയയിൽ അർത്ഥവത്തായ ഒരു പങ്കുവഹിക്കുന്നതിൽ നിന്ന് നിങ്ങൾ എന്നെ തടയുന്നത് തുടരുകയാണ്,” രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സെൽഫ് അപ്രൈസൽ റിപ്പോർട്ടുകളോ 360-ഡിഗ്രി അസസ്മെന്റ് റിപ്പോർട്ടുകളോ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും, യോഗത്തിനിടെ 69 ഉദ്യോഗസ്ഥരുടെ രേഖകൾ ആദ്യമായി പരിശോധിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന് താൽപ്പര്യമുള്ള ഉദ്യോഗസ്ഥനെ തന്നെ നിയമിക്കാനാണ് ഇത്തരത്തിൽ നടപടിക്രമങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും റായ്ബറേലി എംപി ആരോപിച്ചു.ഏകദേശം ഒരു മണിക്കൂറോളം നീണ്ട യോഗത്തിലെ ചർച്ചകളെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും പുതിയ സിബിഐ ഡയറക്ടറെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. പരാഗ് ജെയിൻ, ശത്രുജീത് കപൂർ, യോഗേഷ് ഗുപ്ത, ജി.പി. സിംഗ്, പ്രവീർ രഞ്ജൻ എന്നീ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് പരിഗണനയിലുള്ളത്.പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾ സിബിഐ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ ഈ നിയമനം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.



