തിരുവനന്തപുരം: അന്തിമ കണക്ക് പുറത്തുവന്നാലും സംസ്ഥാനത്ത് പോളിങ് ശതമാനം 80 തൊടില്ലെന്ന് വിലയിരുത്തൽ. പോസ്റ്റൽ, ഹോം വോട്ടുകൾ ഉൾപ്പടുത്തി പുറത്തുവിട്ട കണക്ക് പ്രകാരം 79.63 ശതമാനം പോളിങ്ങാണുള്ളത്. ഇനി ഇതിനോടൊപ്പം ചേർക്കാനുള്ളത് 0.2 ശതമാനം വരുന്ന സർവീസ് വോട്ടുകൾ മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. 53,934 സർവീസ് വോട്ടുകളാണ് ആകെ സംസ്ഥാനത്തുള്ളത്. പുതിയ ശതമാന കണക്കിനൊപ്പം രാഷ്ട്രീയപാർട്ടികളുടെ പ്രധാന ആവശ്യമായിരുന്ന മണ്ഡലം അടിസ്ഥാനത്തിൽ പോൾ ചെയ്ത വോട്ടിന്റെ എണ്ണവും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൂത്ത് അടിസ്ഥാനത്തിൽ പോൾ ചെയ്ത വോട്ടിന്റെ എണ്ണം ലഭിക്കുന്ന ഫോം 17 സി രാഷ്ട്രീയപാർട്ടികൾക്ക് നൽകിയിട്ടുണ്ട് എന്നാണ് കമ്മീഷൻ വിശദീകരണം. 2.71 കോടി വോട്ടർമാരിൽ 2.12 കോടി പേരാണ് പോളിങ് ബൂത്തിലെത്തിയത്. വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27 ശതമാനമാണെന്ന് ആണെന്ന് കമ്മീഷൻ പറഞ്ഞു. ഇതിന്റെ മണ്ഡലം തിരിച്ചുള്ള കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഇത് പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണ്. ആകെ വോട്ട് ചെയ്തത് 99,40,379 പുരുഷന്മാരാണ്. ആകെ വോട്ട് ചെയ്ത സ്ത്രീകൾ 1,13,03,410. 153 ട്രാൻസ് ജെൻഡർമാർ വോട്ട് ചെയ്തു. ആകെ 2,12,43,942 പേരാണ് വോട്ട് ചെയ്തത്. നിലവിലെ കണക്കുകൾക്കൊപ്പം സർവീസ് വോട്ട് കൂടി ചേർത്താൽ മാത്രമേ തെരഞ്ഞെടുപ്പിലെ പോളിങ്ങിന്റെ പൂർണ്ണ ചിത്രം വരൂ. എല്ലാം സുതാര്യമായാണ് നടന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. ഫോം 17 സി എല്ലാ പോളിങ് ഏജന്റുമാർക്കും നൽകിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകൾ ഇന്നലെയാണ് അന്തിമമാക്കിയത്. രാഷ്ട്രീയ പാർട്ടികൾക്ക് ഈ കണക്ക് ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇൻഡെക്‌സ് കാർഡ് പ്രസിദ്ധീകരിക്കും. അതിലാണ് അന്തിമ കണക്കുകളുണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥർ വോട്ട് ചെയ്തു (96.37 ശതമാനം). 53,984 സർവീസ് വോട്ട് പോളിങ് ദിവസം വരെയുണ്ടായി. 96.3% ആണ് മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം. 60,734 ഭിന്ന ശേഷിക്കാർ വോട്ട് ചെയ്തു. 96.7% ഹോം വോട്ടുകൾ ചെയ്തു. 32,172 അവശ്യവിഭാഗം ജീവനക്കാരും വോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പരാതിയുള്ളവർക്ക് നിയമപരമായ പരിഹാരം തേടാമെന്നും കമ്മീഷൻ പറഞ്ഞു



