ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നടക്കുന്ന സാഹചര്യത്തിലും രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം. ഇരുപതിനായിരത്തി നാനൂറ് മെട്രിക് ടൺ എൽ.പി.ജി വഹിച്ചുള്ള ജഗ് വിക്രം കപ്പൽ ഇന്ന് ഇന്ത്യയിലെത്തും. ഗുജറാത്തിലെ കാണ്ഡല തുറമുഖത്താണ് കപ്പൽ നങ്കൂരമിടുക. 24 നാവികരാണ് കപ്പലിലുള്ളത്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം 70 ശതമാനമാക്കി പുനഃസ്ഥാപിച്ചതായി കേന്ദ്രം അറിയിച്ചു. ഇന്ധനം വഹിച്ചുള്ള 15 കപ്പലുകൾ കൂടി ഹോർമുസ് കടക്കാനുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകളും കേന്ദ്രസർക്കാർ ശക്തമാക്കി. കുവൈത്ത്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിയുമാരുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ സംസാരിച്ചു. സംഘർഷം കനക്കുന്നതിനിടെ, എൽ.പി.ജി വിതരണം പ്രതിസന്ധയിലായിരുന്നു. മുമ്പ് ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ ഇന്ത്യക്ക് ഉറപ്പുമായി ഇറാൻ രംഗത്തുവന്നിരുന്നു. തങ്ങളുടെ സുഹൃദ്‌രാജ്യമായ ഇന്ത്യക്ക് ആശങ്ക വേണ്ടെന്നും ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമാണെന്നും ഇന്ത്യയിലെ ഇറാൻ എം.ബസി അറിയിച്ചിരുന്നു. വ്യാഴാഴ്ച എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ലോകത്തെ ഊർജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് നിലവിൽ ഇറാന്റെ പൂർണ നിയന്ത്രണത്തിലാണ്. ഫെബ്രുവരി 28ന് നടന്ന ആക്രമണങ്ങൾക്കുപിന്നാലെ ഇറാൻ മേഖലയിൽ കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാകിസ്താൻ തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ശേഷം വീണ്ടും ഇറാൻ സമൂഹമാധ്യമത്തിൽ സമാധാന സന്ദേശവുമായി എത്തിയത്. ‘ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ ഇവിടെ സുരക്ഷിതരാണ്, ആശങ്കപ്പെടേണ്ട’ എന്നാണ് ഇന്ത്യയിലെ ഇറാൻ എംബസി പങ്കുവെച്ചത്. നിലവിൽ ഊർജ വിതരണത്തിൽ നേരിയ തടസം ഇന്ത്യ നേരിടുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ഇന്ധനവുമായി വരുന്ന 10 വിദേശ കപ്പലുകൾ ഹുർമുസിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ മൂന്ന് എൽ.പി.ജി കപ്പലുകളും, നാല് ക്രൂഡ് ഓയിൽ ടാങ്കറുകളും മൂന്ന് എൽ.എൻ.ജി കാരിയറുകളും ഉൾപ്പെടുന്നു. കൂടാതെ, മൂന്ന് എൽ.പി.ജി ടാങ്കറുകളും ഒരു എൽ.എൻ.ജി കാരിയറും 4 ക്രൂഡ് ഓയിൽ ടാങ്കറുകളും ഉൾപ്പെടെ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളുമുണ്ട്. ഒരു ഒഴിഞ്ഞ ടാങ്കറിൽ എൽ.പി.ജി നിറച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ ഇറാന്റെ സഹായത്തോടെ 94,000 ടൺ എൽ.പി.ജി ശേഖരവുമായി രണ്ട് കപ്പലുകൾ ഉൾപ്പെടെ ആകെ എട്ട് കപ്പലുകൾ ഹുർമുസ് കടലിടുക്ക് കടന്നിരുന്നു. ആകെ 500ഓളം കപ്പലുകളാണ് സംഘർഷത്തെത്തുടർന്ന് കടലിടുക്കിൽ കുടുങ്ങിയത്. ഊർജ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവും ഷിപ്പിങ് മന്ത്രാലയവും നിരന്തരം ആശയവിനിമയം നടത്തിവരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.



