ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഗസ് പേപ്പർ എന്ന പേരിൽ ചോദ്യ പേപ്പറുകൾ വിറ്റത് 10 ലക്ഷം മുതൽ 25 ലക്ഷം വരെ വാങ്ങിയിട്ടാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചോദ്യ പേപ്പർ ചോർച്ചക്ക് പിന്നിൽ വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നുണ്ട്. കേരളത്തിൽ ഉൾപ്പടെ ഈ മാഫിയ സംഘത്തിന്റെ ശൃംഖല പ്രവർത്തിക്കുന്നുണ്ട് എന്നാണ് രാജസ്ഥാൻ പൊലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിബിഐ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മെയ് 3 ന് നടന്ന പരീക്ഷയിലെ ബയോളജിയിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ 45 ചോദ്യങ്ങളുമാണ് ചോർന്നത്. ഗസ് പേപ്പർ എന്ന പേരിലുള്ള പേപ്പറിൽ 400 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഈ ചോദ്യങ്ങൾ മനപ്പാഠമാക്കിയാൽ നിങ്ങൾക്ക് നീറ്റ് വിജയിക്കാം എന്ന സന്ദേശങ്ങളും ഗസ് പേപ്പറിനൊപ്പം പ്രചരിച്ചിരുന്നു. സിക്കാർ സ്വദേശിയായ ഒരാൾക്ക് മെയ് ഏഴിന് ഈ ചോദ്യ പേപ്പർ ലഭിച്ചിരുന്നു. യഥാർത്ഥ ചോദ്യ പേപ്പറിലെ ചോദ്യങ്ങൾ അടങ്ങിയ ഗസ് പേപ്പർ കണ്ട ഉടൻ തന്നെ പ്രാദേശിക അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ, അവഗണിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസിക്ക് ഇ-മെയിൽ അയക്കുകയായിരുന്നു. എൻടിഎ ഈ വിവരം കേന്ദ്ര ഏജൻസിക്ക് കൈമാറുകയായിരുന്നു. അതേസമയം, ചോദ്യപേപ്പർ ഉറവിടം രാജസ്ഥാനല്ലെന്നാണ് പ്രാഥമിക നിഗമനം. ഹരിയാന സ്വദേശിക്ക് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് ചോദ്യ പേപ്പർ ലഭിച്ചിരിക്കുന്നത് എന്ന സൂചനയുണ്ട്. നാസിക്കിൽ നിന്ന് 27 കാരനായ ഒരു മെഡിക്കൽ വിദ്യാർഥിയയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയാലയത്. ജയ്പൂർ, സിക്കാർ, ഗുഡ്ഗാവ്, നാസിക്ക്, പൂനൈ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.



