തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ട നടപടികൾക്ക് കേരളത്തിൽ ഇന്ന് തുടക്കമാകും. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ള ‘സെൽഫ് എന്യൂമറേഷൻ’ അഥവാ വിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തിൽ പ്രധാനമായും നടക്കുന്നത്. പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ അടുത്ത 15 ദിവസത്തേക്കാണ് അവസരമുണ്ടാകുക. പൊതുജനങ്ങൾക്ക് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ വിവരങ്ങൾ സമർപ്പിക്കാൻ സാധിക്കും. ഇതിനായി se.census.gov.in എന്ന പോർട്ടലിലാണ് പ്രവേശിക്കേണ്ടത്. സ്വന്തം മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം. തുടർന്ന് വീടിന്റെ ലൊക്കേഷൻ കൃത്യമായി അടയാളപ്പെടുത്താനുള്ള സൗകര്യം ഇതിലുണ്ട്. ഇതിനുശേഷമാകും കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റൽ ഫോം സ്ക്രീനിൽ തെളിയുക. ഈ ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുമ്പോൾ മൊബൈൽ നമ്പറിലേക്ക് ഒരു റഫറൻസ് നമ്പർ മെസേജായി ലഭിക്കും. ഭാവി ആവശ്യങ്ങൾക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്.സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിന്ന് മാത്രമേ ഈ സെൻസസ് പോർട്ടലിൽ പ്രവേശിച്ച് വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ. കൂടാതെ, നിലവിൽ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ, അവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമിൽ പൂരിപ്പിച്ച് നൽകേണ്ടത്.ഓൺലൈൻ വിവരശേഖരണത്തിന് പിന്നാലെ, ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർശനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം, നേരത്തെ സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും. സംസ്ഥാനത്താകെ 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയുമാണ് ഈ സെൻസസ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷവും അധ്യാപകരാണ്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലും പൂർത്തിയാക്കിയ ശേഷം, രണ്ടാം ഘട്ടമായുള്ള യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും കേരളത്തിൽ നടക്കുക



