ചിത്രദുർഗ: കർണാടക മന്ത്രിയും നാല് തവണ എംഎൽഎയുമായ ഡി. സുധാകർ ഞായറാഴ്ച പുലർച്ചെ 3.15ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 65 കാരനായ അദ്ദേഹം മാസങ്ങളായി ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2004 ൽ ചല്ലക്കെരെയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം ആദ്യമായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതിർത്തി നിർണ്ണയത്തെത്തുടർന്ന് ചല്ലക്കെരെ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തു. ഇതേത്തുടർന്ന് അദ്ദേഹം ഹിരിയൂരിലേക്ക് മാറി. പക്ഷേ കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. 2008 ൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം സാമൂഹികക്ഷേമ മന്ത്രിയുമായി.2013 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് അദ്ദേഹം വീണ്ടും ജയിച്ചു. 2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പൂർണിമ ശ്രീനിവാസിനോട് അദ്ദേഹം പരാജയപ്പെട്ടു. 2023-ൽ കോൺഗ്രസിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്റ്റാറ്റിസ്റ്റിക്സ്, പ്ലാനിംഗ് മന്ത്രിയായി.ബംഗളൂരുവിലെ കൃഷ്ണ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കഴിഞ്ഞ രണ്ട് മാസമായി ശ്വസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ഡി. സുധാകർ. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മെഡിക്കൽ ഡയറക്ടറാണ് മരണ വാർത്ത പുറത്തുവിട്ടത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ ഡി.സുധാകറിന് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.



