ചെറുതോണി: അടിമാലി – ദേവികുളം താലൂക്കില്‍ ബൈസണ്‍വാലി വില്ലേജില്‍ ഉള്‍പ്പെടുന്ന ചൊക്രമുടിയിലെ അനധികൃത നിര്‍മാണത്തിന് റവന്യു വകുപ്പിന്‍റെ വിലക്ക്. നിലവിലെ നിർമാണ പ്രവർത്തനങ്ങള്‍ക്ക് ബൈസണ്‍വാലി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നല്‍കി.
പ്രദേശത്ത് 13 ഏക്കറോളം ഭൂമി പട്ടയ ഭൂമിയാണെന്നാണ് പറയുന്നത്. സിബി ജോസഫ്, സിനി സിബി അടിമാലി എന്നിവരുടെ പേരിലുള്ള പട്ടയഭൂമിയിലാണ് അനധികൃത നിർമാണം നടത്തിയിട്ടുള്ളത്. ഈ ഭൂമിയില്‍ രണ്ട് കിലോമീറ്ററില്‍ അധികം ദൂരത്തില്‍ റോഡ് നിർമിക്കുകയും പാറകള്‍ പൊട്ടിക്കുകയും കുളം നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഈ നിർമാണങ്ങള്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ദേവികുളം സബ് കലക്ടർ സ്ഥലം സന്ദർശിച്ചിരുന്നു.
ദേവികുളം ഗ്യാപ് റോഡിന് സമീപം റെഡ് സോണ്‍ ഏരിയയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നിർമാണങ്ങള്‍ പാടില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്നാണ് നിലവില്‍ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്.
കഴിഞ്ഞ ദിവസത്തെ മഴയത്ത് ഇവിടെ നിർമിച്ചിരുന്ന കുളത്തിന്‍റെ ഒരു ഭാഗം തകർന്നത് പ്രദേശവാസികളില്‍ ആശങ്ക ഉയർത്തി. ചെറിയൊരു മഴ പെയ്താല്‍പോലും പെട്ടെന്ന് മണ്ണിടിയുന്ന സാഹചര്യമാണ് ഗ്യാപ് റോഡില്‍ നിലവിലുള്ളത്.
ചൊക്രമുടി മലനിരകള്‍ ഉള്‍പ്പെടുന്ന ദേവികുളം ഗ്യാപ്പ് റോഡ് ഭാഗം നിലവില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2020 ജൂണിലുണ്ടായ മലയിടിച്ചിലില്‍ ഈ മേഖലയിലെ 13 ഏക്കറോളം ഏലത്തോട്ടമാണ് ഒലിച്ചു പോയത്. മഴ കനത്തതിനെ തുടർന്ന് രണ്ടു മാസത്തിനിടെ മൂന്നുതവണയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.



