ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്ദറിലെ പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര മന്ത്രിമാരോട് സോഷ്യൽ മീഡിയയിൽ സാന്നിദ്ധ്യം ശക്തമാക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ ജനങ്ങളുമായി ആശയവിനിമയം നടത്താനാണ് പ്രധാനമന്ത്രി നിർദേശിച്ചത്.
റീൽസും ഇന്ററാക്ടീവ് സെഷനുകളും വഴി യുവാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ മോദി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ യുവജനങ്ങളുടെ പങ്കാളിത്തം വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രിസഭാ യോഗത്തിൽ എത്ര മന്ത്രിമാർ ഇൻസ്റ്റഗ്രാം സജീവമായി ഉപയോഗിക്കുന്നുണ്ടെന്നും മോദി ചോദിച്ചു.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളെയും തീരുമാനങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനൊപ്പം യുവാക്കളുമായി സംവദിക്കണം. പുതുതലമുറയുമായി കൂടുതൽ ഫലപ്രദമായി ബന്ധപ്പെടുന്നതിന് റീലുകളും മറ്റും തയ്യാറാക്കണം’- പ്രധാനമന്ത്രി അറിയിച്ചു.അതേസമയം, ഇന്നലെ അർദ്ധരാത്രി ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രി ഒരു ചെറിയ വീഡിയോ പങ്കുവച്ചിരുന്നു.വലിയ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ‘സുഹൃത്തുക്കളേ’ എന്ന വാക്ക് ഉപയോഗിച്ചാണ് മോദി വീഡിയോ ആരംഭിച്ചത്.അതിവേഗ കോടതിയും കർശന ശിക്ഷയും ഉറപ്പാക്കുന്ന കരട് നിയമത്തെക്കുറിച്ച് ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം ചർച്ച ചെയ്യുമെന്നുമാണ് മോദി വീഡിയോയിൽ പറഞ്ഞത്. ഇതിനായുള്ള ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കാൻ സർക്കാർ ശ്രമിക്കുമെന്നും സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു

