ഡാലസ് : തുല്യശക്തികളുടെ പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി സ്‌പെയിൻ ഫൈനലിൽ. മിക്കൽ ഒയർസബാൽ, പെഡ്രോ പോറോ എന്നിവരാണ് സ്പെയിനായി ഗോൾ നേടിയത്. ഇംഗ്ലണ്ട് – അർജന്റീന സെമി ഫൈനലിലെ ജേതാക്കളാവും സ്പെയ്നിനെ ഫൈനലിൽ നേരിടുക.തുടക്കം മുതലേ മത്സരം കൈവെച്ചത് സ്പെയിനായിരുന്നു. ഒലീസെ, എംബാപ്പെ, ഡെംബലെ ത്രയത്തെ പിടിച്ചുകെട്ടിയ സ്പെയിനിന് അനുകൂലമായി ഒരു പെനാൽട്ടി ലഭിച്ചു. ലമീൻ യമാലിനെ ബോക്സിനകത്ത് ലൂക്കാസ് ഡിഗ്‌നെ വീഴ്ത്തിയതിന് റഫറി സ്‌പോട്ടിങ് നേരെ വിരൽ ചൂണ്ടി. ഫ്രഞ്ച് കീപ്പർ മൈക്ക് മൈഗ്നാന് യാതൊരു അവസരവും നൽകാതെ ഒയർസബാൽ പന്ത് വലയിലെത്തിച്ചു.ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ച സ്പെയിൻ രണ്ടാം പകുതിയിലും തങ്ങളുടെ മേധാവിത്തം തുടർന്നു. അമ്പത്തിയെട്ടാം മിനുട്ടിൽ മികച്ചൊരു ടീം ഗെയിമിനൊടുവിൽ പെഡ്രോ പോറോയിലൂടെ സ്പെയിൻ ലീഡുയർത്തി. തൊട്ടുപിന്നാലെ ലമീൻ യമാലിലൂടെ മൂന്നാം ഗോളും പിറന്നെങ്കിലും നേരിയ വ്യത്യാസത്തിൽ ഓഫ്‌സൈഡിൽ കുരുങ്ങുകയായിരുന്നു.

