Sunday, July 5, 2026
No menu items!
Homeവാർത്തകൾകാനഡയുടെ സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ച്, എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച് മൊറോക്കോ ക്വാർട്ടറിലേക്ക്

കാനഡയുടെ സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ച്, എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച് മൊറോക്കോ ക്വാർട്ടറിലേക്ക്

ഹൂസ്റ്റൺ : ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടറിൽ ആതിഥേയരായ കാനഡയുടെ സ്വപ്നയാത്രയ്ക്ക് അന്ത്യം കുറിച്ച് മൊറോക്കോ. ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് മുന്നേറിയത്. മധ്യനിര താരം അഅസ്സിദ്ദീൻ ഒനാഹിയുടെ ഇരട്ടഗോൾ മികവും സൗഫിയാൻ റഹീമിയുടെ തകർപ്പൻ ഫിനിഷിംഗുമാണ് മൊറോക്കോയ്ക്ക് ആധികാരിക ജയം സമ്മാനിച്ചത്. ക്വാർട്ടറിൽ ഫ്രാൻസ് പരാഗ്വേ പോരാട്ടത്തിലെ വിജയികളായിരിക്കും മൊറോക്കോയുടെ എതിരാളികൾ. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഇരുടീമുകളും ഗോൾരഹിത സമനിലയിൽ അവസാനിപ്പിച്ചു. തുടക്കം മുതൽ കാനഡയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. പത്താം മിനിറ്റിനുള്ളിൽ ജോനാഥൻ ഡേവിഡിനും താനി ഒലുവസേയ്ക്കും ഗോൾ നേടാൻ സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും മൊറോക്കോ ഗോൾകീപ്പർ യാസീൻ ബോനുവിന്റെ മികവ് കാനഡയ്ക്ക് വിനയായി. ആദ്യ പകുതിയിലുടനീളം പരുക്കൻ അടവുകൾ നിറഞ്ഞ മത്സരത്തിൽ റഫറി മൈക്കൽ ഒലിവർക്ക് ആറ് തവണ മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു. കാനഡ കളം നിറഞ്ഞ് കളിച്ചപ്പോൾ, മൊറോക്കോയുടെ പ്രധാന സ്‌ട്രൈക്കർ ഇസ്മായിൽ സൈബാരി പരിക്കേറ്റ് പുറത്തായത് അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ മൊറോക്കോ കൂടുതൽ കരുത്തോടെയാണ് തിരിച്ചുവന്നത്. 50-ാം മിനിറ്റിൽ അഷ്‌റഫ് ഹക്കിമിയുടെ ഫ്രീ-കിക്കിൽ നിന്ന് അസ്സിദ്ദീൻ ഒനാഹി തൊടുത്തുവിട്ട മനോഹരമായൊരു ഷോട്ട് കാനഡയുടെ വല കുലുക്കി. മത്സരം അവസാനിക്കാൻ എട്ടു മിനിറ്റ് ശേഷിക്കെ, കൗണ്ടർ അറ്റാക്കിലൂടെ ഒനാഹി തന്റെ രണ്ടാം ഗോളും നേടിയതോടെ മൊറോക്കോ വിജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിൽ സൗഫിയാൻ റഹീമി കൂടെ ഗോൾപട്ടികയിൽ ഇടംപിടിച്ചതോടെ കാനഡയുടെ പ്രതീക്ഷകൾ പൂർണ്ണമായും തകർന്നു. നേരത്തെ റഹീമിയുടെ ഒരു ഹെഡർ ക്രോസ് ബാറിൽ തട്ടി മടങ്ങിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ക്യാമ്പയിനാണ് കാനഡ ഇന്ന് അവസാനിപ്പിച്ചത്. ടൂർണമെന്റിലെ ആദ്യ പോയിന്റും വിജയവും ഗ്രൂപ്പ് ഘട്ടത്തിലെ കുതിപ്പും നോക്കൗട്ട് വിജയവും ഉൾപ്പെടെ ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയാണ് കനേഡിയൻ ടീം മടങ്ങുന്നത്. 2022-ലെ സെമി ഫൈനൽ പ്രകടനത്തിന് ശേഷം വീണ്ടും ലോകവേദിയിൽ കരുത്തുകാട്ടുന്ന മൊറോക്കോ, ഇത്തവണ കിരീടം ലക്ഷ്യമിട്ടാണ് കുതിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments