Friday, June 26, 2026
No menu items!
Homeവാർത്തകൾഇരട്ട ഗോളുകളുടെ കരുത്തിൽ തുനീഷ്യയെ തകർത്ത് നെതർലൻഡ്സ് പ്രീക്വാർട്ടറിലേക്ക്

ഇരട്ട ഗോളുകളുടെ കരുത്തിൽ തുനീഷ്യയെ തകർത്ത് നെതർലൻഡ്സ് പ്രീക്വാർട്ടറിലേക്ക്

കാൻസസ് സിറ്റി: ആദ്യ ഏഴ് മിനിറ്റിനുള്ളിൽ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ തുനീഷ്യയെ തകർത്ത് നെതർലൻഡ്സ് ലോകകപ്പ് ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡച്ച്പട വിജയം കൈപിടിയിലാക്കിയത്ഇതോടെ ചൊവ്വാഴ്ച മോണ്ടെറെയിൽ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഗ്രൂപ്പ് സി റണ്ണേഴ്സ് അപ്പായ മൊറോക്കോയാകും ഡച്ച് പടയുടെ എതിരാളികൾ. 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളാണ് മൊറോക്കോ. കളി തുടങ്ങി മൂന്നാം മിനിറ്റിൽത്തന്നെ ഡച്ച് പട മുന്നിലെത്തി. ഡെൻസൽ ഡംഫ്രീസിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ തുനീഷ്യൻ ക്യാപ്റ്റൻ എല്യാസ് സ്ഖീരി പന്ത് സ്വന്തം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മൂന്ന് മിനിറ്റ് തികയും മുൻപേ വഴങ്ങിയ ഈ സെൽഫ് ഗോൾ തുനീഷ്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ആദ്യ ഗോളിന്‍റെ ആഘാതത്തിൽ നിന്ന് മുക്തരാകും മുൻപേ നെതർലൻഡ്സ് അടുത്ത വെടിപൊട്ടിച്ചു. ഏഴാം മിനിറ്റിൽ സണ്ടർലാൻഡ് താരം ബ്രയാൻ ബ്രോബിയിലൂടെയായിരുന്നു നെതർലൻഡ്സിന്റെ രണ്ടാം ഗോൾ. വിർജിൽ വാൻ ഡൈക് തലകൊണ്ടു തട്ടി നൽകിയ പന്ത് തകർപ്പൻ ഫിനിഷിംഗിലൂടെ ബ്രോബി വലയിലാക്കുകയായിരുന്നു. ടൂർണമെന്റിൽ ബ്രോബിയുടെ മൂന്നാം ഗോളാണിത്. ഈ തകർപ്പൻ പ്രകടനത്തോടെ ബ്രോബി മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ആക്രമണങ്ങളുമായി നെതർലൻഡ്സ് കളം നിറഞ്ഞപ്പോൾ തുനീഷ്യൻ പ്രതിരോധം പലപ്പോഴും തകർന്നടിഞ്ഞു. ഡച്ച് പട മത്സരത്തിൽ ആകെ 20 ഷോട്ടുകളാണ് ഉതിർത്തത്. ഇതിൽ 12 എണ്ണവും ആദ്യ പകുതിയിലായിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു ഇരുടീമുകളുടെയും പോരാട്ടം. രണ്ടാം പകുതിയിൽ ഡച്ച് പ്രതിരോധത്തിലുണ്ടായ ഒരു ചെറിയ പിഴവ് മുതലെടുത്ത് തുനീഷ്യ ഒരു ഗോൾ മടക്കി. മാഞ്ചസ്റ്റർ സിറ്റി താരം തിജാനി റെയ്ൻഡേഴ്സിന്റെ കാവൽ മറികടന്ന് കോർണർ കിക്ക് ഹെഡ് ചെയ്ത് ഹാസിം മസ്തൂരിയാണ് തുനീഷ്യയ്ക്കായി ഗോൾ നേടിയത്. എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജാൻ പോൾ വാൻ ഹെക്കെയിലൂടെ നെതർലൻഡ്സ് തങ്ങളുടെ രണ്ടു ഗോൾ ലീഡ് തിരിച്ചുപിടിച്ചു. വാൻ ഹെക്കെയുടെ ഹെഡ്ഡർ തുനീഷ്യൻ ഡിഫൻഡറുടെ ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ തുനീഷ്യ ഗ്രൂപ്പിൽ ഏറ്റവും അവസാനക്കാരായാണ് ടൂർണമെന്റിൽ നിന്ന് പുറത്താകുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നായി 12 ഗോളുകളാണ് അവർ വഴങ്ങിയത്. ആദ്യ മത്സരത്തിൽ സ്വീഡനോട് 5-1 ന് തോറ്റതിനെത്തുടർന്ന് പരിശീലകനെ പുറത്താക്കേണ്ടി വന്ന തുനീഷ്യയ്ക്ക് ഈ ലോകകപ്പ് വലിയൊരു ദുരന്തമായി മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments