കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത് ഗവർണർ. രാജിവയ്ക്കാൻ തയ്യാറാകാത്തതു കൊണ്ടാണ് ഗവർണ്ണർ ആർഎൻ രവി മമത മന്ത്രിസഭയെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത ബാനർജി കൂട്ടാക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. രാഷ്ട്രപതി ഭരണത്തോടെ കെയർടേക്കർ മുഖ്യമന്ത്രിയും ഇല്ലാതാകും. ബംഗാളിൽ ഫലം വന്ന് മൂന്നാം ദിവസവും സ്ഥാനം ഒഴിയാൻ മമത ബാനർജി തയ്യാറായിരുന്നില്ല. ജനവിധി അട്ടിമറിച്ചതാണെന്ന നിലപാടിൽ തുടർന്ന മമത ബാനർജി മുഖ്യമന്ത്രി പദം, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിൽ തുടരുകയാണ്. അതേസമയം നിയമസഭയുടെ കാലാവധി അവസാനിച്ചതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ഗവർണറുടെ വിശദീകരണം. പശ്ചിമബംഗാൾ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു.അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവരാണ് ‘മുഖ്യ ഉപദേശക’ സ്ഥാനങ്ങൾ രാജിവെച്ചത്. ഇവർക്ക് പുറമെ മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു



