ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബിഹാര്‍ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിച്ച നിതീഷ് കുമാർ യുഗം അവസാനിച്ചു. ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിന്റെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി ആവശ്യപ്പെട്ടതുപ്രകാരം രാജ്യസഭയിലേക്ക് മാറിയതിനെ തുടർന്നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി പദവി രാജിവെച്ച് ബി.ജെ.പിക്ക് ആദ്യ മുഖ്യമന്ത്രിക്കുള്ള വഴിയൊരുക്കിയത്. ബി.ജെ.പി ആസ്ഥാനത്ത് നടന്ന യോഗത്തിൽ സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിച്ചു.പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് സാമ്രാട്ട് ചൗധരി പറഞ്ഞു. 57-കാരനായ സാമ്രാട്ട് ചൗധരിയുടെ പിതാവ് ശകുനി ചൗധരി ആറുവട്ടം എം..എൽ.എയും എം.പിയുമായിരുന്നു. മാതാവ് പാർവതി ദേവിയും താരാപുർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. ആർ.ജെ.ഡിയിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ സജീവമായ സമ്രാട്ട് ചൗധരി, 1999-ൽ റാബ്‌റിദേവി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്നു.2014-ൽ ജെ.ഡി.യുവിലെത്തിയ സാമ്രാട്ട് ചൗധരി ജിതൻ റാം മാഞ്ചി സർക്കാരിലും മന്ത്രിയായിരുന്നു. പിന്നീടാണ് സാമ്രാട്ട് ചൗധരി ബി.ജെ.പിയുടെ ഭാഗമായി. 2023 മാർച്ചിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിലുമെത്തി. ബിഹാറിലെ പ്രബല ഒബിസി വിഭാഗമായ കുശ്‌വാഹ വിഭാഗത്തിൽനിന്നുള്ള നേതാവാണ് സാമ്രാട്ട് ചൗധരി. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് സ്ഥാനമൊഴിഞ്ഞ നിതീഷ് കുമാർ പറഞ്ഞു. പുതിയ സർക്കാരിൽ ജെ.ഡി.യുവിന് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. നീതീഷിനെ കുമാറിനെ മാറ്റുന്നതിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ വേരുറപ്പിക്കാനുള്ള ബി.ജെ.പി പയറ്റുന്നത്.



