മലയീൻകീഴ് :സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മലയീൻകീഴ് താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമയബന്ധിതമായി ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യം മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
താലൂക്ക് ആശുപത്രിയുടെ പുതിയ മന്ദിരം പ്രവർത്തനം ആരംഭിക്കുന്നതോടെ മലയീൻകീഴിലും പരിസര പഞ്ചായത്തുകളിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് ഒബ്‌സർവേഷൻ കിടക്കകളുള്ള അത്യാഹിത വിഭാഗം, ആധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്നതും ഒരേസമയം സേവനം ലഭ്യമാക്കുന്നതുമായ ഒൻപത് ഒ.പി കൾ, പ്രത്യേക ശിശുരോഗ ഒ.പി, ജനറൽ മെഡിസിൻ, ദന്തൽ ഒ.പികൾ തുടങ്ങിയവയും പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
കിഫ്ബിയിൽ നിന്നും 23.31- കോടി രൂപ ചെലവഴിച്ചാണ് ആറുനിലകളിലായി ബഹുനില
കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
രണ്ട് ദന്തൽ ഇരിപ്പിടങ്ങൾ ഉൾപ്പെടുന്ന പ്രൊസീജിയർ മുറി, നവീകരിച്ച ഫാർമസി, മികച്ച ലബോറട്ടറി, പ്രതിദിനം 12 രോഗികൾക്ക് സേവനം നൽകാൻ കഴിയുന്ന ഡയാലിസിസ് യൂണിറ്റ്, ഡിജിറ്റൽ എക്സ്റേ യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ തുടങ്ങിയവർക്കായി 32- കിടക്കകൾ ഉൾക്കൊള്ളുന്ന വാർഡുകൾ, കേന്ദ്രീകൃത ശീതീകരണ സംവിധാനങ്ങളോടെയുള്ള മൈനർ ഓപ്പറേഷൻ തിയേറ്റർ, ഫാർമസി സ്റ്റോർ, കേന്ദ്രീകൃത ഓക്‌സിജൻ വിതരണ ശൃംഖല എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്.
ചടങ്ങിൽ ഐ. ബി. സതീഷ് എം.എൽ.എ അധ്യക്ഷനായി. ആരോഗ്യ വകുപ്പ് ഡയറക്ടർ റീന കെ.ജെ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷണ്മുഖം, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിയാദുൽ അക്‌സർ എസ്.എച്ച് , മലയിൻകീഴ് മെഡിക്കൽ സൂപ്രണ്ട് അഞ്ജലി എൻ. യു, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.



