ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വസതികളിലൊന്ന് ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ താൻ അതീവ ക്രുദ്ധനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.
ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുടിൻ തന്നെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. എന്നാൽ യുക്രെയ്ൻ ഈ ആരോപണം തള്ളിക്കളഞ്ഞു.
ആരാണ് എന്നോട് ഇക്കാര്യം പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? പ്രസിഡന്റ് പുടിൻ തന്നെയാണ്. ഇന്ന് പുലർച്ചെ അദ്ദേഹം എന്നെ വിളിച്ച് താൻ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞു. ഇത് ശരിയായ നടപടിയല്ല, എനിക്ക് വലിയ ദേഷ്യം തോന്നുന്നു,” ട്രംപ് പറഞ്ഞു.
പുടിൻ്റെ വീടിന് സമീപം ഡ്രോൺ ആക്രമണമെന്ന് റഷ്യ
യുക്രെയ്‌നിനെതിരെ റഷ്യൻ സൈനിക നടപടി ശക്തമാക്കിയ സാഹചര്യത്തിലാണ് പുടിന്റെ പ്രസ്താവനകൾ.
സമാധാനം വേണ്ടെങ്കിൽ യുദ്ധം തന്നെ! ബലപ്രയോഗമെന്ന് പുടിൻ
ഉക്രെയ്ൻ പ്രസിഡൻ്റ് വോലോഡിമിർ സെലെൻസ്കി”
അതേസമയം, ഈ ആരോപണം തെറ്റാകാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. അത്തരമൊരു ആക്രമണം നടക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. “അക്രമണോത്സുകരാകുന്നത് ഒരു കാര്യമാണ്. എന്നാൽ പുടിന്റെ വീടിന് നേരെ ആക്രമണം നടത്തുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. ഇത്തരം കാര്യങ്ങൾ ചെയ്യാൻ പറ്റിയ സമയമല്ലിത്,” ട്രംപ് കൂട്ടിച്ചേർത്തു.
മോസ്കോയ്ക്ക് പടിഞ്ഞാറുള്ള നോവ്ഗൊറോഡ് മേഖലയിലെ പുടിന്റെ വസതി ലക്ഷ്യമാക്കി ഡിസംബർ 28, 29 തീയതികളിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചിരുന്നു.
91 ദീർഘദൂര ഡ്രോണുകളാണ് യുക്രെയ്ൻ വിക്ഷേപിച്ചതെന്നും എന്നാൽ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അവയെല്ലാം തകർത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ റഷ്യയുടേത് വെറും നുണപ്രചാരണം മാത്രമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി തിരിച്ചടിച്ചു.
24 മണിക്കൂറിനിടെ ട്രംപും പുടിനും രണ്ട് തവണ സംസാരിച്ചു
സെലെൻസ്കിയുമായി ചർച്ച നടത്തിയതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ രണ്ട് തവണയാണ് ട്രംപ് പുടിനുമായി സംസാരിച്ചത്. ആരോപണങ്ങൾ നിലനിൽക്കുമ്പോഴും പുടിനുമായുള്ള സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
“വളരെ ഫലപ്രദമായ ചർച്ചയായിരുന്നു അത്. നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ സങ്കീർണ്ണമായ ചില പ്രശ്നങ്ങൾ ഞങ്ങളുടെ മുന്നിലുണ്ട്,” ട്രംപ് വ്യക്തമാക്കി. ഈ തടസ്സങ്ങൾ നീക്കിയാൽ സമാധാനം സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പുടിന്റെ വസതിക്ക് നേരെയുണ്ടായെന്ന് പറയപ്പെടുന്ന ഡ്രോൺ ആക്രമണം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, അത് റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഞായറാഴ്ച ഫ്ലോറിഡയിൽ വെച്ച് സെലെൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലേക്ക് തങ്ങൾ വളരെ അടുത്തെത്തിയെന്ന് അന്ന് ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, യുക്രെയ്നിലെ സാപ്പോറീഷ്യ മേഖലയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ സൈന്യത്തോട് പുടിൻ തിങ്കളാഴ്ച ഉത്തരവിട്ടു. കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ നിന്ന് സേനയെ പിൻവലിക്കണമെന്ന ആവശ്യം റഷ്യ വീണ്ടും ആവർത്തിച്ചു.



