Monday, June 23, 2025
No menu items!
Homeവാർത്തകൾനാടിന്റെ നന്മയുടെ വേറിട്ട മുഖമായി പേയാട് സൗഹൃദവേദി,

നാടിന്റെ നന്മയുടെ വേറിട്ട മുഖമായി പേയാട് സൗഹൃദവേദി,

പേയാട് : ഇക്കഴിഞ്ഞ ഓണക്കാലത്താണ് പേയാട് സൗഹൃദവേദി എന്നപേരില്‍ ഒരു സാംസ്‌കാരിക കൂട്ടായ്മ രൂപംകൊണ്ടത്. പേയാട് മുതല്‍ അരുവിപ്പുറം വരെയുള്ള മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ ഒത്തുകൂടല്‍. ഇന്ന് പേയാടിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ സ്പന്ദനമായിക്കൊണ്ടിരിക്കുന്നു ഈ സൗഹൃദവേദി.
പ്രദേശത്തിന്റേയും പ്രദേശവാസികളുടെയും കലാ, സാഹിത്യ, സാമൂഹിക, സാംസ്‌കാരികമായ വികസനവും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനവുമാണ് പേയാട് സൗഹൃദവേദിയെ ജനകീയമാക്കുന്നത്. ഒരു സാംസ്‌കാരിക സംഘടനയ്ക്ക് സമൂഹത്തിന് ഉതകുന്ന തരത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിന്റെ ഉത്തമ മാതൃക.
പേയാട് അരുവിപ്പുറം റോഡിലൂടെ മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. റോഡിന് ഇരുവശവും മാലിന്യകൂമ്പാരങ്ങളും തെരുവുനായ ശല്യവും. സൗഹൃദവേദിയിലെ 20-അംഗങ്ങളും നാട്ടുകാരും മുന്‍കൈയെടുത്താണ് പേയാട് അരുവിപ്പുറം റോഡും പേയാട് – വിളപ്പില്‍ശാല റോഡും ശുചീകരിച്ചത്. മാത്രമല്ല, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.
തങ്ങള്‍ വിളയിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് സൗഹൃദവേദി ഒരു വിപണിയും ഒരുക്കുന്നുണ്ട്. സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കുന്ന സൗഹൃദ മാര്‍ക്കറ്റില്‍ പ്രദേശത്തെ കര്‍ഷകരും സൗഹൃദവേദി അംഗങ്ങളും കൃഷി ചെയ്യുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പലഹാരങ്ങളുമെല്ലാം വിപണനത്തിനെത്തിക്കുന്നു. ജൈവപച്ചക്കറികളും മായംചേര്‍ക്കാത്ത ഗുണമേന്മയുള്ള പലഹാരങ്ങളുമെല്ലാം സൗഹൃദമാര്‍ക്കറ്റിന്റെ മാറ്റുകൂട്ടുന്നു. ഓരോ ഞായറാഴ്ചയുമാകാന്‍ ആളുകള്‍ കാത്തിരിപ്പാണെന്നാണ് അംഗങ്ങള്‍ പറയുന്നത്.
കലയ്ക്കും സാഹിത്യത്തിനും ഒപ്പം തന്നെ കൃഷിയ്ക്കും മുന്‍തൂക്കം നല്‍കിയാണ് സൗഹൃദവേദിയുടെ പ്രവര്‍ത്തനം. കൃഷി ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ 20 അംഗങ്ങളെ ഉള്‍പ്പെടുത്തി കൃഷിഭവന്റെ സഹകരണത്തോടെ സൗഹൃദവേദി കൃഷി ഗ്രൂപ്പ് എന്നപേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ എല്ലാ രണ്ടാം ശനിയാഴ്ചയും വൈകിട്ട് പ്രദേശത്തെ ഏതെങ്കിലും ഒരംഗത്തിന്റെ വീട്ടില്‍ എല്ലാവരും ഒത്തുചേര്‍ന്ന് ”ട്യൂണ്‍സ് ഓഫ് സൗഹൃദ -പാട്ടുകൂട്ടം” എന്ന പേരില്‍ സംഗീത നൃത്ത കലാ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സൗഹൃദവേദി കുടുംബത്തിലെ ആബാലവൃദ്ധം ജനങ്ങളും സായാഹ്നക്കൂട്ടത്തില്‍ ഒത്തുകൂടി പരിപാടികള്‍ അവതരിപ്പിക്കും. ശാരീരികവും മാനസികവുമായ ഉല്ലാസവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതാണ് ഈ സായാഹ്നസദസ്.
ക്ലൗഡ് ലൈബ്രറി
ഒരു സഞ്ചരിക്കുന്ന വായനശാലകൂടിയാണ് പേയാട് സൗഹൃദവേദി എന്ന് പറയാതെ വയ്യ. ഓരോ അംഗങ്ങളുടെയും വീടുകളിലുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ”ക്ലൗഡ് ലൈബ്രറി”എന്ന സൗഹൃദവേദി ഗ്രൂപ്പിലൂടെ പ്രസിദ്ധപ്പെടുത്തുന്നു. ആവശ്യമുള്ളവര്‍ പുസ്തകം വാങ്ങി വായിച്ച് തിരികെ കൊടുക്കും.
പ്രദേശത്തെ നിര്‍ധനരായ കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കും ഫീസ് അടയ്ക്കുന്നതിനും പുസ്തകങ്ങളും മറ്റും വാങ്ങുന്നതിനും സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. കൂടാതെ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ ശാരീരികവും മനസികവുമായ ആരോഗ്യ സംരക്ഷണത്തിനായി യോഗക്ലാസുകള്‍ നടത്തുന്നു. അംഗങ്ങളുടെ വീട്ടില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ചടങ്ങുകള്‍ക്കായി സൗജന്യമായി കസേരകളും ടാര്‍പാളിനും എത്തിച്ചുനല്‍കും. കൂടാതെ അടിയന്തിര സഹായമായി 2000-രൂപയും നല്‍കുന്നുണ്ട്.
സമ്പാദ്യശീലവും സാമ്പത്തിക പരസഹായവും പ്രോത്സാഹിപ്പിക്കുന്നതിനായി ”പരസ്പര സഹായ നിധി” എന്ന പേരില്‍ അംഗങ്ങളില്‍ നിന്നും പണം സ്വരൂപിച്ച് നറുക്കെടുത്ത് മാസം തോറും ഒരു അംഗത്തിന് നല്‍കുന്നു. റമദാന്‍ നോമ്പു സമയത്ത് സംഘടിപ്പിച്ച റമദാന്‍ നോമ്പുതുറ പേയാട് ദേശത്തിന് തന്നെ വേറിട്ട അനുഭവമായി. മത സൗഹര്‍ദത്തിന്റെ മഹനീയ സന്ദര്‍ഭമായിരുന്നു സര്‍വ്വമത സൗഹൃദ ഇഫ്താര്‍.
സൗഹൃദവേദിയുടെ ഉല്ലാസയാത്രകളും ശ്രദ്ധേയമാണ്. മക്കള്‍ വിദേശത്തുള്ള വയോധികരായ അച്ഛനമ്മമാര്‍ക്ക് താങ്ങും തണലുമാണ് സൗഹൃദവേദി അംഗങ്ങള്‍. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും മരുന്ന് എത്തിച്ച് നല്‍കുന്നതിലും പേയാട് സൗഹൃദവേദി നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണ്.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണോ അത് കണ്ടറിഞ്ഞ് പഞ്ചായത്ത് അധികൃതരുടേയും ജനപ്രതിനിധികളുടേയും ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം ഉണ്ടാക്കുന്നതിന് പേയാട് സൗഹൃദവേദി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.
പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് അവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്നത്. അന്യന്റെ ദുഖം അവരുടെ മാത്രമല്ല, നമ്മുടേതു കൂടിയാണ് എന്ന് മനസ്സിലുറപ്പിച്ച് ചീലപ്പാറ വാട്ടര്‍ അതോറിറ്റി ഓഫീസ് മുതല്‍ പേയാട് ജങ്ഷന്‍ വരെ മൗനജാഥ നടത്തി. കൂടാതെ ജീവന്‍ പൊലിഞ്ഞവര്‍ക്കായി മെഴുകുതിരിയും കത്തിച്ചു.
ചുരുക്കത്തില്‍ ഒരു ഗ്രാമവും അവിടുത്തെ ആബാലവൃദ്ധം ജനങ്ങളും ഒന്നടങ്കം ഒന്നിച്ചു ചേര്‍ന്ന് ഒരു കൂട്ടായ്മയ്ക്ക് പിന്നില്‍ അണിനിരക്കുന്ന സുന്ദര കാഴ്ചയാണ് ഇന്ന് പേയാട്- അരുവിപ്പുറം റോഡിന്റെ പ്രദേശങ്ങളില്‍ കാണുന്നത്.
നിസ്വാര്‍ദ്ധരായ ഒരുപറ്റം മനുഷ്യര്‍ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകളും സങ്കുചിത ചിന്തകളും മാറ്റിവച്ച് എല്ലാവരേയും സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും കരുണയുടെയും നൂലിഴയില്‍ കോര്‍ത്ത് ഒറ്റക്കെട്ടായി നില്‍ക്കുന്ന സുന്ദരമായ കാഴ്ചയാണ് പേയാട് സൗഹൃദവേദി സമ്മാനിക്കുന്നത്. ഐക്യവും ദൃഢനിശ്ചയവും പ്രവര്‍ത്തനമികവുമാണ് പേയാടിലെ ജനത പേയാട് സൗഹൃദവേദിയിലൂടെ ലോകത്തിനു സമ്മാനിക്കുന്നത്.
15-അംഗ കമ്മിറ്റിയാണ് പേയാട് സൗഹൃദവേദിയുടെ ചുക്കാന്‍ പിടിക്കുന്നത്. മൃഗപരിപാലന രംഗത്ത് ശ്രദ്ധേയനായ കമാന്റോ എന്ന സ്ഥാപനത്തിന്റെ ഉടമകൂടിയായ വി.സുരേഷ്‌കുമാര്‍ സൗഹൃദവേദിയുടെ പ്രസിഡന്റും ഹോമിയോ വകുപ്പിലെ ഉദ്യോഗസ്ഥനായ ആര്‍.സി രഞ്ജിത് സെക്രട്ടറിയും റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന ജെ.മുരളീധരന്‍നായര്‍ ഖജാന്‍ജിയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments