ലോസ് ആഞ്ചൽസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. 10,6000 ഏക്കറിൽ തീപിടിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നൂറുകണക്കിന് വീടുകൾ കത്തിനശിച്ചുവെന്നും 100,000 ആളുകളെ പ്രദേശത്തുനിന്നും മാറ്റി പാർപ്പിക്കുകയും ചെയ്തു. രക്ഷാപ്രവർത്തതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്ക് അടക്കം പൊള്ളൽ ഏറ്റിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ തുടർന്ന് ലോസ് ഏഞ്ചല്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹോളിവുഡ് താരങ്ങൾ താമസിക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷമായി പടർന്നിരിക്കുന്നത്. രൂക്ഷമായ വരൾച്ചയും മഴയുടെ അഭാവവുമാണ് കാട്ടുതീ പടരാനുള്ള പ്രധാന കാരണം. പ്രദേശത്ത് വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തെ രണ്ട് സ്‌കൂളുകൾ പൂർണമായും കത്തി നശിച്ചിരിക്കുകയാണ്. കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിൽ പ്രദേശത്തെ മുഴുവൻ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
റോഡുകൾ അടയ്ക്കാനും വഴി തിരിച്ചുവിടാനും നിർദ്ദേശം നൽകിയതായി മേയർ കാരെൻ ബാസ് എക്‌സിൽ കുറിച്ചു. കാലിഫോർണിയ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ലോസ് ഏഞ്ചൽസിലെ കാട്ടുതീയുടെ വീഡിയോ പ്രിയങ്ക ചോപ്ര പങ്കുവെച്ചു. തന്റെ വീട്ടിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് പ്രിയങ്ക ചോപ്ര പങ്കുവെച്ചിരിക്കുന്നത്. പ്രദേശത്തെ എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നുവെന്നും പ്രാർഥനയിൽ ഓർക്കുന്നുവെന്നും പ്രിയങ്ക സോഷ്യൽ മീഡിയയിൽ കുറിച്ചു. തീ അണയ്ക്കാൻ ആദ്യം ശ്രമിച്ചവരുടെയും ഹെലികോപ്റ്ററിൻ്റെ ഫോട്ടോയും നടി പങ്കുവെച്ചു. രക്ഷാപ്രവർത്തനം നടത്തിയവർക്കും നടി നന്ദി രേഖപ്പെടുത്തി. ‘അവിശ്വസനീയമാംവിധം രക്ഷാപ്രവർത്തനം നടത്തിയവർക്ക് നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ പ്രവർത്തനം നിരവധി ആളുകൾക്ക് സഹായകമായി’ എന്നും നടി പങ്കുവച്ച പോസ്റ്റിൽ പറയുന്നു.