ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങളെ ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തി തയാറാക്കുന്ന ‘പവർ സിറ്റി സൂചിക’യിൽ ഒന്നാമതെത്തി ദുബൈ. 2024ലെ ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ പ്രാദേശികതലത്തിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാം സ്ഥാനവുമാണ് ദുബൈ കരസ്ഥമാക്കിയത്.
തുടർച്ചയായ രണ്ടാം വർഷമാണ് നഗരം ഈ നേട്ടം കൈവരിക്കുന്നത്. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തിറക്കിയ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടുന്ന ആദ്യത്തെ പശ്ചിമേഷ്യൻ നഗരമായും ദുബൈ മാറി. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമാണ് എക്സ് അക്കൗണ്ട് വഴി നേട്ടം പുറത്തുവിട്ടത്.
ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ, പാരിസ്, സിംഗപ്പൂർ, സിയോൾ, ആംസ്റ്റർഡാം, ബർലിൻ, മഡ്രിഡ് എന്നിവയാണ് 2024ലെ ഗ്ലോബൽ പവർ സിറ്റി സൂചികയിലെ മറ്റ് മികച്ച നഗരങ്ങൾ. ലോകമെമ്പാടുമുള്ള ആളുകളെയും മൂലധനത്തെയും സംരംഭങ്ങളെയും ആകർഷിക്കുന്നതിനുള്ള സമഗ്രമായ ശക്തിയെ അടിസ്ഥാനമാക്കി വിലയിരുത്തിയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. സാമ്പത്തികം, ഗവേഷണവും വികസനവും, സാംസ്കാരിക ഇടപെടൽ, ജീവിതക്ഷമത, പരിസ്ഥിതി, പ്രവേശനക്ഷമത എന്നീ ആറ് മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഇത് കണക്കാക്കുന്നത്.



