അത്‌ലാന്റ: ലോകകപ്പിലെ ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് സൗദി അറേബ്യയെ തോൽപ്പിച്ച് സ്‌പെയിൻ. മൈക്കൽ ഒയർസബാൽ ഇരട്ടഗോളുമായി(21,24) തിളങ്ങി. സൂപ്പർ താരം ലമീൻ യമാലാണ്(10) മറ്റൊരു സ്‌കോറർ. 49ാം മിനിറ്റിൽ സൗദി അറേബ്യയുടെ ഹസൽ അൽതംബക്തിയുടെ സെൽഫ് ഗോളിൽ നാലാം ഗോളും സ്വന്തമാക്കി. ലോകകപ്പിൽ യമാൽ സ്വന്തമാക്കുന്ന ആദ്യ ഗോളാണിത്. ബോക്‌സിന്റെ ഇടതുവിങിൽ നിന്ന് ഒയാർസബാൽ നൽകിയ ക്രോസിൽ കൃത്യമായി കാൽവെച്ചാണ് യമാൽ ആദ്യ ഗോൾ നേടിയത്. കാപ് വെർദെക്കെതിരായ മത്സരത്തിൽ ആദ്യ 30 മിനിറ്റിൽ ഒരുടച്ച് പോലും ലഭിക്കാത്തതിന്റെ പേരിൽ ഒയാർസബാൽ വലിയ ട്രോളിന് വിധേയനായിരുന്നു. എന്നാൽ സൗദിക്കെതിരെ ആദ്യ 24 മിനിറ്റിൽ രണ്ട് ഗോളും ഒരു അസിസ്റ്റുമായാണ് സ്‌പെയിൻ സ്‌ട്രൈക്കർ ഗംഭീര തിരിച്ചുവരവ് നടത്തിയത്. കോർണർ കിക്കിൽ നിന്നായിരുന്നു സ്‌പെയിന്റെ രണ്ടാം ഗോൾ വന്നത്. ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ലഭിച്ച ചാൻസ് ഒയാർസബാൽ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മൂന്ന് മിനിറ്റിന് ശേഷം സ്‌പെയിൻ മുന്നേറ്റ താരം രണ്ടാം ഗോളും സ്വന്തമാക്കി. ബോക്‌സിനകത്തുനിന്ന് ഹെഡ്ഡ് ചെയ്ത് കിട്ടിയ പന്ത് ഒയർസബാൽ വലയിലേക്ക് തട്ടിയിടുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ സ്‌പെയിൻ മൂന്ന് ഗോൾ ലീഡ് സ്വന്തമാക്കിരണ്ടാം പകുതിയിൽ ലമീൻ യമാലിന് പിൻവലിച്ച കോച്ച് ഡെലഫ്യുവന്റെ യെർമി പിനോയെ കളത്തിലേക്ക് ഇറക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്‌പെയിൻ നാലാം ഗോളും കണ്ടെത്തി. 49ാം മിനിറ്റിൽ സ്‌പെയിൻ താരം അലക്‌സ് ബയേനെ എടുത്ത കോർണർ കിക്ക് നേരെ പോസ്റ്റിന് സമീപം മാർക്ക് ചെയ്യാതെ നിൽക്കുകയായിരുന്ന കുക്കുറേയ്യയുടെ കാലുകളിലേക്ക്. കുക്കുറേയ്യയുടെ വോളി ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും സൗദി താരം ഹസൻ അൽതംബക്തിയൂടെ കാലിൽ ഉരസി വലയിലേക്ക്. ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസിലൂടെ വീണ്ടും സ്‌പെയിൻ ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങി. ജയത്തോടെ ഗ്രൂപ്പ് എച്ചിൽ സ്‌പെയിൻ ഒന്നാംസ്ഥാനത്തേക്ക് ഉയർന്നു

