തിരുവനന്തപുരം: ക്രിസ്‌തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ ചോർന്ന സംഭവത്തിൽ ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിഷയം അതീവ ഗൗരവമായതാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംഭത്തിൽ ഡിജിപിക്ക് പരാതി നൽകിയതായും മന്ത്രി അറിയിച്ചു. അതേസമയം, ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോർച്ചയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില വിഷയങ്ങളാണ് കൂടുതലും പുറത്തുപോകുന്നത്. മുൻകാല അനുഭവങ്ങൾ കൂടി പരിഗണിച്ച് വിഷയം പരിശോധിക്കും.
സംസ്ഥാന സർക്കാരിൽ നിന്ന് നല്ല ശമ്പളം വാങ്ങി കുട്ടികളെ പഠിപ്പിക്കുന്നവർ പ്രതിബദ്ധതയോടുകൂടിയും ഉത്തരവാദിത്തത്തോടുകൂടിയും മാതൃകാപരമായും പ്രവർത്തിക്കേണ്ടവരാണെന്നും മന്ത്രി പറഞ്ഞു. ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരം ശേഖരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് എംഎസ് സെല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി ചോദ്യപ്പേപ്പറുകളിലെ ചോദ്യങ്ങൾ ചോർന്നത്. എങ്ങനെ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ഇവർക്ക് കിട്ടി എന്നതിൽ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.