മലപ്പുറം: നിപ ബാധ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചതായി മലപ്പുറം ഡിഎംഒ ആർ രേണുക. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. ഇത് ആരോഗ്യ വകുപ്പിന് കൈമാറി. നിപ ബാധ സ്ഥിരീകരികരിക്കാനുള്ള പരിശോധന ഫലം വന്നിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു.
പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിശോധനാ ഫലം ലഭിച്ചാലെ ബാക്കി കാര്യങ്ങൾ പറയാനാകൂ എന്ന് ഡിഎംഒ പറഞ്ഞു. ചെള്ള് പനി ആണെങ്കിലും സ്‌ക്രീനിംഗ് ടെസ്റ്റിൽ പോസിറ്റീവ് ആകും. ചെള്ള് പനിക്കും നിപക്കും ഒരേ ലക്ഷണങ്ങൾ ആകാം. പ്രാദേശിക നിരീക്ഷണങ്ങൾ ഊർജിതമാക്കും. യോഗം വിളിച്ച് അതിനിവേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകി. പരിശോധനാഫലം വരുന്നത് വരെ മുൻകരുതലുകൾ നടത്താൻ കാത്തിരിക്കാൻ ആകില്ല. നിലവിൽ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു.
നിപയില്‍ സ്ഥിരീകരണം പൂനെയിലെ പരിശോധനാഫലം വന്ന ശേഷമായിരിക്കും. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്ന മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്.



