തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്. 17 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏഴ് മരണങ്ങളിൽ ആറും ജൂൺ മാസത്തിലാണ്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.ജൂൺ 1 മുതൽ 21 വരെയുള്ള ദിവസങ്ങളിലായി സംസ്ഥാനത്ത് ഷിഗെല്ല രോഗം ബാധിച്ചത് 150 പേർക്കാണ്. ഇതോടെ ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 226 ആയി. നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിലാണ് ഷിഗെല്ല ഔട്ട് ബ്രേക്ക് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഇന്നലെയും കോഴിക്കോട് ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്.സംസ്ഥാനത്ത് ആകെ ഷിഗെല്ല ബാധിച്ച് ഈ വർഷം റിപ്പോർട്ട് ചെയ്തത് ഏഴ് മരണമാണെങ്കിൽ അതിൽ ആറും ഈ മാസം ആണെന്നത്, സ്ഥിതി എത്രമാത്രം ഗൌരവമുള്ളതാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. മറ്റ് വകുപ്പുകളുടെ കൂടെ പിന്തുണയോടെ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണമായും ആശങ്കയകറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പലയിടങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് വിവിധയിടങ്ങളിലായിട്ടാണ്. ഇത് രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പ്രയാസമുണ്ടാക്കുന്നുണ്ട്.

