കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയ്ക്ക് കോൺഗ്രസ് കൗൺസിലർമാർ പിന്തുണ പിൻവലിച്ചതോടെ ഭരണം പ്രതിസന്ധിയിൽ . പ്രശ്നത്തിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് ഇനി നിർണായകമാണ് . അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് എൽഡിഎഫ് നീക്കം.സ്വതന്ത്ര കൂട്ടായ്മയിൽ വിശ്വസമില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അംഗങ്ങൾ പിന്തുണ പിൻവലിച്ചത്. ഇന്നലെ ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്വതന്ത്രർക്കുള്ള പിന്തുണ പിൻവലിക്കുന്നതിനായി പ്രമേയം പാസാക്കിയിരുന്നു.ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് വിട്ടു നൽകാനുള്ള നഗരസഭ തീരുമാനമാണ് കോൺഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചത് .പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് പാലായില്‍ ഭരണം പിടിച്ചത്. നിലവിലെ പ്രതിസന്ധിയില്‍, യുഡിഎഫ് സംസ്ഥാന നേതൃത്വവുമായാണ് തങ്ങള്‍ക്ക് കരാറെന്നാണ് സ്വതന്ത്ര കൂട്ടായ്മയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നഗരസഭയിലെ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയിരുന്നു. ഡിവൈഎഫ്ഐ സമ്മേളനത്തിനായി കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രതിഷേധത്തിന് കാരണമായത്.ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിനെ കോണ്‍ഗ്രസ് എതിര്‍ത്തുവെങ്കിലും കൂടുതല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ അജണ്ട പാസാക്കുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ ബിനു പുളിക്കക്കണ്ടവും ബിജുവും കൗണ്‍സിലില്‍ പങ്കെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ഇത് എല്‍ഡിഎഫും സ്വതന്ത്രരും തമ്മിലുള്ള ഒത്തുകളിയാണെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചിരുന്നു.

