വാഷിങ്ടൺ: ആർട്ടിമിസ്-2 ദൗത്യത്തിലൂടെ നാല് മനുഷ്യർ അരനൂറ്റാണ്ടിനുശേഷം ഒരിക്കൽകൂടി ചന്ദ്രനരികിലെത്തി ഇനിയും മൂന്ന് വർഷത്തിനുള്ളിൽ മനുഷ്യർ ചന്ദ്രനിലിറങ്ങുമെന്നും പ്രതീക്ഷിക്കാം. ആർട്ടിമിസ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത് ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യമുറപ്പാക്കുന്ന നിലയം അഥവാ മൂൺ ബേസ് സ്ഥാപിക്കുക എന്നതാണ്. ഇതുസംബന്ധിച്ച ഒരു യൂസേഴ്സ് ഗൈഡ് കഴിഞ്ഞദിവസം നാസ പുറത്തിറക്കി. ആർട്ടിമിസ് പദ്ധതിയുടെ പൂർണ രൂപം ഇതിൽ വായിക്കാം. ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ 73 തവണ പേടകങ്ങൾ ഇറക്കുമത്രെ. അതുവഴി, അവിടെ നിലയം സ്ഥാപിക്കാനാകുമെന്നാണ് നാസയുടെ അവകാശവാദം.പദ്ധതിക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്2029 വരെയുള്ള ഈ ഘട്ടത്തിൽ 25 ദൗത്യങ്ങളിലായി 21 പേടകങ്ങൾ ചന്ദ്രനിലിറങ്ങും. ഇതിൽ രണ്ട് ദൗത്യം കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ റോബോട്ടുകളും (21 എണ്ണം) ആളില്ലാ പേടകങ്ങളുമെല്ലാം ഇറങ്ങും. ഒന്നാം ഘട്ടം കഴിഞ്ഞാൽ 2032 വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ 27 വിക്ഷേപണങ്ങളും 24 ലാൻഡിങ്ങുകളും നടക്കും. ഇതിൽ മനുഷ്യരുമുണ്ടാകും. നേരത്തേ, 2028ൽ മനുഷ്യനെ ഇറക്കുമെന്നായിരുന്നു നാസ പറഞ്ഞത്. അതിപ്പോൾ ഒരു വർഷംകൂടി നീണ്ടു. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരമായ സാന്നിധ്യം നിലനിർത്തുക എന്നതാണ് അവസാന ഘട്ടം. ഈ ഘട്ടത്തിലാണ് മൂൺ ബേസ് നിലയ നിർമാണത്തിനുള്ള സാധന സാമഗ്രികൾ കൊണ്ടുപോവുക. ഇതിനായുള്ള കാർഗോ പേടകങ്ങൾ പ്രത്യേകം തയാറാക്കും.വെല്ലുവിളികൾ ദക്ഷിണ ധ്രുവത്തിലാണ് മൂൺ ബേസ് നിർമിക്കുന്നത്. ശാസ്ത്രലോകത്തെ സംബന്ധിച്ച് ചന്ദ്രന്റെ ഈ ഭാഗത്തെക്കുറിച്ച് അറിവുകൾ ലഭ്യമായിവരുന്നതേയുള്ളൂ. എന്നാൽ, പ്രപഞ്ച വിജ്ഞാനീയത്തിൽ ഈ മേഖല നിർണായകവുമാണ്. ഭാരിച്ച സാമ്പത്തിക ചെലവാണ് മറ്റൊരു വെല്ലുവിളി. ഇതിനകംതന്നെ പതിനായിരം കോടി ഡോളർ ദൗത്യത്തിന് ചെലവായിട്ടുണ്ട്.



