ഫിലാഡെൽഫിയ : കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ കരുത്തിൽ ഇറാഖിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകർത്ത് ഫ്രാൻസ്. ഡെംബലെയാണ് ടീമിന്റെ മൂന്നാം ഗോൾ നേടിയത്. ജയത്തോടെ ആറ് പോയിന്റുമായി ഫ്രാൻസ് ഓഫ് റൗണ്ട് 32വിന് യോഗ്യത ഉറപ്പിച്ചു.16 ലോകകപ്പ് മത്സരങ്ങളിൽ എംബാപ്പെ നേടുന്ന 16-ാം ഗോളാണിത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിൽ താരം മിറോസ്ലാവ് ക്ലോസെക്കൊപ്പം രണ്ടാമതെത്തി. 18 ഗോളുകളുള്ള ലയണൽ മെസ്സിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഫ്രാൻസിന്റെ രണ്ട് ഗോളിന് വഴിയൊരുക്കി ഒലീസെ ലോകവേദിയിൽ ഒരിക്കൽ കൂടി തിളങ്ങി. ശക്തമായ ഇടിമിന്നൽ മൂലം ആദ്യ പകുതിക്ക് പിന്നാലെ മത്സരം രണ്ട് മണിക്കൂറോളം നിർത്തിവെച്ചിരുന്നു. അന്തരീക്ഷം ശാന്തമായതിന് പിന്നാലെയാണ് മത്സരം പുനരാരംഭിച്ചത്. ജൂൺ 27ന് നോർവേക്കെതിരെയാണ് ഫ്രാൻസിന്റെ അവസാന മത്സരം.

