തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 40ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. മറ്റു ജില്ലകളിൽ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.അതേസമയം, വേനൽചൂടിൽ കടുത്ത ദുരിതത്തിലായി ക്ഷീരമേഖല. പാലുൽപാദനം കുറഞ്ഞതും പരിപാലന ചെലവ് കൂടിയതും തിരിച്ചടിയായി. 50 ശതമാനം വരെ പാലുൽപാദനം കുറഞ്ഞതായാണ് കർഷകർ പറയുന്നത്. ചൂട് മൂലം രോഗബാധയും ഭീഷണിയാണ്.ഇത്തരമൊരു ദുരിതകാലം മുമ്പ് ഉണ്ടായിരുന്നില്ലെന്ന് കോട്ടയം പാമ്പാടിയിലെ ക്ഷീരകർഷനായ വിവിൻ ആൻഡ്രൂസ് പറയുന്നു. നേരത്ത 25 ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവിൽ നിന്നും പകുതി മാത്രമാണ് കിട്ടുന്നത്. ചൂട് കുറക്കാൻ ഇടക്ക് ഇടക്ക് കന്നുകാലികളെ കുളിപ്പിക്കണം. മേൽക്കൂരയിൽ വെള്ളം ഒഴിച്ച് കൂട് തണുപ്പിക്കുന്നതടക്കമുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നുമുണ്ട്. വെള്ളം, വൈദ്യുതി എന്നിവയുടെ ഉപഭോഗം കൂടിയതിനാൽ സാമ്പത്തിക നഷ്‌ടവും സഹിക്കണം. പശു ഒന്നിന് 300 രൂപ ദിവസം ചെലവുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 350 രൂപ വരെ ചെലവ് വരുമെന്നും ക്ഷീരകര്‍ഷകര്‍ പറയുന്നു. മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ക്ഷീരമേഖല കൂടുതൽ പ്രതിസന്ധിയിലാകും. കഴിഞ്ഞ നാല് വർഷമായി പാലിന് വില കൂട്ടാത്തതും കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു.



