തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ. സർക്കാറിന്റെ ഈ വർഷത്തെ നയപരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിലെ യു.ഡി.എഫിന്റെ ഗ്യാരണ്ടികളായിരിക്കും നയപ്രഖ്യാപനത്തിൽ ഊന്നിയിക്കുക.നിയമസഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും. രാവിലെ ഒമ്പത് മണിയോട് കൂടി നടപടി ക്രമങ്ങൾ ആരംഭിക്കും. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 രൂപയാക്കും വയോജന വകുപ്പ് രൂപീകരിച്ചത് അടക്കമുള്ള പ്രഖ്യാപനങ്ങളായിരിക്കും ഉണ്ടാവുക. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നോട്ട് പോക്ക്, പിന്നോക്ക വിഭാഗങ്ങൾക്ക് നൽകേണ്ട പിന്തുണകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.



