ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും രൂക്ഷമായ പാകിസ്ഥാനില്‍ കോവിഡ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. വിപണികളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതു മണി വരെയാക്കി ചുരുക്കി. ചെലവു ചുരുക്കലിന്റെ ഭാഗമായി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും നിരോധനമേര്‍പ്പെടുത്തി. ഇതടക്കം കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്
വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ ഒരൊറ്റ വിഭവം മാത്രമേ വിളമ്പാവൂവെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. വിവാഹ ഹാളുകള്‍ രാത്രി 10 മണിക്കും റെസ്റ്റോറന്റുകളും ഭക്ഷണശാലകളും രാത്രി 11 മണിക്കും പ്രവര്‍ത്തനം അവസാനിപ്പിക്കണം. കടകളും ഷോപ്പിങ് മാളുകളും ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി ഒന്‍പത് മണിയോടെ അടയ്ക്കണം.സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതം മൂന്ന് മാസത്തേക്ക് 50 ശതമാനമാക്കി വെട്ടിക്കുറയ്ക്കും. അതേസമയം, സായുധ സേനകള്‍, ക്രമസമാധാന പാലകര്‍, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഇന്ധന നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇസ്ലാമാബാദില് സ്കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിദേശ യാത്രകള്‍ക്ക് മൂന്ന് മാസത്തേക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ഒഴിവാക്കാനാവാത്ത യാത്രകള്‍ക്ക് ഇക്കോണമി ക്ലാസ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഔദ്യോഗിക അത്താഴ വിരുന്നുകള്‍ക്കും സെമിനാറുകള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക- ഇന്ധന പ്രതിസന്ധിയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്

