വാഷിങ്ടൺ: ആഗോളതലത്തിൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഐടി കമ്പനിയായ മൈക്രോസോഫ്റ്റ്. തങ്ങളുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനം, അതായത് ഏകദേശം 4,800 പേരെ കമ്പനി പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ഗെയിമിങ് വിഭാഗമായ ‘എക്‌സ്‌ബോസിനെയാണ്’ ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. ആദ്യഘട്ടത്തിൽ തന്നെ ഈ വിഭാഗത്തിലെ 1,600 പേർക്ക് ജോലി നഷ്ടമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബിസിനസ് പുനഃക്രമീകരിക്കുന്നതിന്റെയും ചെലവുചുരുക്കലിന്റെയും ഭാഗമായാണ് നടപടി.ജോലി നഷ്ടപ്പെടുന്ന യുഎസിലെ ജീവനക്കാർക്കായി ആകർഷകമായ ആനുകൂല്യങ്ങളാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ സേവനകാലയളവും സീനിയോറിറ്റിയും കണക്കിലെടുത്ത് കുറഞ്ഞത് 60 ദിവസത്തെ ശമ്പളം മുതൽ പരമാവധി 39 ആഴ്ചത്തെ അടിസ്ഥാന ശമ്പളം വരെ നഷ്ടപരിഹാരമായി ലഭിക്കും. ലെവൽ 64ഉം അതിനു താഴെയുമുള്ള ജീവനക്കാർക്ക് ജോലി ചെയ്ത ഓരോ ആറ് മാസത്തിനും ഒരു ആഴ്ചത്തെ അടിസ്ഥാന ശമ്പളം വീതം ലഭിക്കും. ലെവൽ 65 മുതൽ 67 വരെയുള്ള ജീവനക്കാർക്ക് ഓരോ ആറ് മാസത്തെ സേവനത്തിനും രണ്ട് ആഴ്ചത്തെ അടിസ്ഥാന ശമ്പളം വീതം ലഭിക്കും. ലെവൽ 68ഉം അതിനു മുകളിലുള്ളവർക്കുമായി പ്രത്യേക പാക്കേജ് ആണ് കമ്പനി തയാറാക്കിയിരിക്കുന്നത്.ഇതിനുപുറമെ, ലെവൽ 67-ഉം അതിനു താഴെയുമുള്ള യോഗ്യരായ ജീവനക്കാർക്ക് അവരുടെ സേവനകാലയളവ് അനുസരിച്ച് ആറ് മുതൽ 12 മാസം വരെ കമ്പനിയുടെ സ്റ്റോക്ക് വെസ്റ്റിങ് ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ, ആറ് മാസത്തെ കമ്പനി വക ഹെൽത്ത് ഇൻഷുറൻസും ഇതിനൊപ്പം ലഭ്യമാക്കും. ‘കോബ്ര’ ഇൻഷുറൻസ് പദ്ധതി വഴി ഇത് 12 മാസത്തേക്ക് കൂടി നീട്ടാനുള്ള അവസരവുമുണ്ട്.മൈക്രോസോഫ്റ്റിന്റെ സെയിൽസ് വിഭാഗത്തിലും എക്‌സ്‌ബോസ് ഗെയിമിങ് വിഭാഗത്തിലുമാണ് കൂടുതൽ തൊഴിലാളികളെ പിരിച്ചുവിടുന്നത്. നിലവിൽ തങ്ങളുടെ ബിസിനസ് ലാഭകരമല്ലെന്ന് എക്‌സ്‌ബോസ് മേധാവി ആശാ ശർമ ജീവനക്കാർക്കയച്ച ഇമെയിലിൽ വ്യക്തമാക്കി. സമാനമായ മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് തങ്ങളുടെ ലാഭവിഹിതം മൂന്ന് മുതൽ 10 മടങ്ങ് വരെ കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി.പ്രതിസന്ധി മറികടക്കാൻ എക്‌സ്‌ബോസിന്റെ കീഴിലുള്ള നാല് ഗെയിമിങ് സ്റ്റുഡിയോകൾ വിറ്റഴിക്കാനും മറ്റൊന്ന് ഒഴിവാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ കണ്ടന്റ് പോർട്ട്‌ഫോളിയോയും പ്ലാറ്റ്ഫോമും പുനഃക്രമീകരിച്ച് സ്വതന്ത്ര ഗെയിം നിർമാതാക്കളെ സഹായിക്കുന്ന രീതിയിലേക്ക് എക്‌സ്‌ബോസ് മാറുമെന്നും ആശാ ശർമ വ്യക്തമാക്കി. ജോലിക്കാരുടെ കഴിവിന്റെയോ സമർപ്പണത്തിന്റെയോ കുറവുകൊണ്ടല്ല ഈ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു

