കോട്ടയം: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന പാലാ നഗരസഭയില്‍ ഇന്ന് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടക്കും. എല്‍ഡിഎഫിന്റെ പിന്തുണയുള്ള യുഡിഎഫ് വിമത മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി റിയ ബിനോ ചീരാംകുഴിയും തമ്മിലാണ് മത്സരം. രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ്.
നഗരസഭ എട്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് റിയ ബിനോ ചീരാംകുഴി. നിലവില്‍ ഒമ്പത് കൗണ്‍സിലര്‍മാരാണ് യുഡിഎഫിനൊപ്പമുള്ളത്. ഇതില്‍ മൂന്നുപേര്‍ സ്വതന്ത്രരായി വിജയിച്ച പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്. ഇവരുമായി ചര്‍ച്ച നടത്തിയാണ് റിയ ബിനോയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് തീരുമാനിച്ചത്.
ഓഫ് റോഡ് ജീപ്പ് ഓട്ടമത്സരത്തിലെ താരമാണ് റിയ. കേരളത്തിലെമ്പാടും നടന്ന 15 ഓഫ്‌റോഡ് മത്സരങ്ങളില്‍ റിയ മത്സരിച്ചിട്ടുണ്ട്. ബിരുദമെടുത്തശേഷം ടിടിസി പാസായ റിയ പാലായിലെ സ്വകാര്യസ്‌കൂളിലെ അധ്യാപിക കൂടിയാണ്. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. 26 അംഗ സഭയില്‍ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കുമെന്നാണ് സൂചന.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്

