ടെഹ്റാന്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു.ഇറാനിലെ വിവിധ നഗരങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഇതുവരെ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു
അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി. കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലേക്ക് ഇറാൻ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. അതേസമയം, ടെഹ്റാന് സമീപം അമേരിക്കയുടെ എംക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു
അതിനിടെ, ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നും ഇല്ലെങ്കിൽ കനത്ത ആക്രമണം നേരിടേണ്ടി വരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻ നിലവിൽ അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം താറുമാറായതോടെ ആഗോള വ്യാപാരത്തിലും എണ്ണവിപണിയിലും ആശങ്ക ശക്തമായിരിക്കുകയാണ്

