തൃശൂർ: തൃശൂരിൽ വീണ്ടും അപകടം കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഭാര്യ സഫ്ന (25), ഇവരുടെ മൂന്ന് വയസ്സുകാരനായ മകൻ യമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ഗുരുവായൂർ–കുന്നംകുളം റോഡിൽ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുകയായിരുന്ന കുടുംബത്തെ അതേ ദിശയിൽ നിന്ന് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമറിലും ഇടിച്ചു. ഇതോടെ വൈദ്യുതി കമ്പികൾ പൊട്ടിവീണത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാറിനും ബൈക്കിനും സാരമായ കേടുപാടുകൾ സംഭവിച്ചു. കാറിലുണ്ടായിരുന്നവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തൽ. അപകടസമയത്ത് കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരാൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

