കൊച്ചി: നടക്കാനുള്ള അവകാശം മൗലികാവകാശം ആണെന്നും അതിനാല്‍ നടപ്പാതകളില്‍ കിയോസ്‌ക് സ്ഥാപിക്കാനാവില്ലെന്നും ഹൈക്കോടതി. നഗരത്തില്‍ ഗോശ്രീ-ചാത്യാത്ത് റോഡില്‍ ക്വീന്‍സ് വോക് വേയില്‍ വാണിജ്യ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ ഇക്കാര്യം വ്യക്തമാക്കിയത്
അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിന്റെ മുന്നിലെ നടപ്പാതയില്‍ വാണിജ്യ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനെതിരെ ത്രിത്വം അപ്പാര്‍ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. നടക്കാനുള്ള അവകാശം മൗലികാവകാശം ആണെന്നും സുഗമമായി നടക്കാനുള്ള സ്ഥലം വേണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.
കാല്‍നടക്കാര്‍ക്കുള്ള സ്ഥലം കയ്യേറാനാവില്ല. വോക്‌വേ മാത്രമല്ല, കാല്‍നടക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യമായ ഫുട്പാത്ത് സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള ഉത്തരവാദിത്തം കോര്‍പറേഷനുണ്ട്. കിയോസ്‌കുകള്‍ സ്ഥാപിച്ചാല്‍ കാല്‍നടക്കാരുടെ സ്ഥലമാണ് കയ്യേറാനുള്ളത്. കാല്‍നടക്കാരും സൈക്കിള്‍ ചവിട്ടുന്നവരും അടയാളപ്പെടുത്തിയ സ്ഥലത്തു നിന്ന് മാറിപ്പോകേണ്ടിവരും. ഇത് അപകടത്തിന് വഴിയൊരുക്കും. ആദ്യഘട്ടത്തില്‍ കിയോസ്‌ക് നിര്‍മിക്കുന്നതിനെക്കുറിച്ച് ജിഡ ആലോചിച്ചിരുന്നെങ്കില്‍ അതിനായി സ്ഥലം മാറ്റിവെച്ചേനെ. കിയോസ്‌കുകള്‍ അതിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ നിര്‍മിക്കാനാവൂ. 20 കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനായിരുന്നു ജിഡയുടെ നീക്കം. കഴിഞ്ഞ വര്‍ഷം വരെ ഇവിടെ കിയോസ്‌കുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ എതിര്‍പ്പ് ഉന്നയിക്കുന്നതില്‍ അടിസ്ഥാനമില്ലെന്നുമുള്ള ജിഡയുടെ വാദം കോടതി കണക്കിലെടുത്തില്ല.
ഏറ്റവും സ്വാതന്ത്ര്യവും ആരോഗ്യപരവും പ്രയോജനകരവുമായ യാത്രാമാര്‍ഗമാണ് നടത്തം എന്ന് കോടതി പറഞ്ഞു. മനുഷ്യന്റെ ഏറ്റവും നല്ല മരുന്ന് നടത്തമാണെന്നും വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുരോഗതിക്കും വാണിജ്യ നേട്ടത്തിനുമായി നടത്തത്തെ കൈവിടുകയാണ്. ദീര്‍ഘവീക്ഷണത്തോടെ കാല്‍നടക്കാര്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത സ്ഥലങ്ങള്‍പോലും വാണിജ്യ താല്‍പ്പര്യങ്ങള്‍ വിഴുങ്ങുകയാണെന്ന് കോടതി കുറ്റപ്പെടുത്തി

